അപചയങ്ങള്‍ക്കു കാരണം മതങ്ങളിലെ ആത്മീയച്യുതി; ആത്മീയ നേതാക്കള്‍

കച്ചവടവല്‍ക്കരണത്തിലേക്കും ആഗോളവല്‍ക്കരണത്തിലേക്കും അധികാരമോഹങ്ങളിലേക്കുമുള്ള ദിശാമാറ്റത്തിലുണ്ടായ അപചയമാണ് ആത്മീയ മൂല്യച്യുതിക്ക് കാരണമെന്ന് ആത്മീയ നേതാക്കള്‍. മനുഷ്യനു വേണ്ടിയുള്ള മതങ്ങള്‍ക്കെതിരെ നിശിത വിമര്‍ശനം നടത്തി കാലോചിതമായി നവീകരിക്കേണ്ടതുണ്ടെന്നും നിയമസഭാ പുസ്തകോത്സവത്തിലെ മനുഷ്യനെ ചേര്‍ത്തുനിര്‍ത്തുന്ന ആത്മീയത എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു.

മനുഷ്യോന്‍മുഖവും പരിസ്ഥിതി കേന്ദ്രീകൃതവുമാകണം യഥാര്‍ത്ഥ ആത്മീയതയെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. മതങ്ങള്‍ക്കും സഭകള്‍ക്കുമേറ്റ അപചയത്തില്‍ നിന്നും മുക്തി നേടണമെങ്കില്‍ അധികാരങ്ങളില്‍ നിന്ന് പുറത്തു കടക്കണം. ശുശ്രൂഷിക്കുന്നതിന് അധികാരം ആവശ്യമില്ല. അത് വിശക്കുന്നവന് അപ്പം നല്‍കുന്നതും അയല്‍ക്കാരനെ സ്‌നേഹിക്കുന്നതുമായ പങ്കുവയ്ക്കപ്പെടലിന്റെ അനുഭവമാണ്. എല്ലാ മതങ്ങളും അടിസ്ഥാനപരമായി സ്ത്രീവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ഇതിനൊരു മാറ്റമുണ്ടാകണമെങ്കില്‍ അധ്യാത്മീകത തിരിച്ചുവരണം. തുല്യനീതിയിലേക്ക് എത്തപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മതം ഒരുവഴിക്കും ആത്മീയത മറ്റൊരുവഴിക്കുമാണ് സഞ്ചരിക്കുന്നതെന്ന് മുസ്തഫ മൗലവി പറഞ്ഞു. മതം അധികാര പ്രവണത കാണിക്കുന്നതിനാല്‍ ചേര്‍ത്തു നിർത്തുന്നതിനേക്കാള്‍ അകറ്റിനിര്‍ത്തലിന്റെ പാതയിലാണ്. സര്‍വ ജീവികള്‍ക്കും സുഖം വരുത്തണമെന്ന സത്യമാണ് അധ്യാത്മികത. ഇതിന്റെ അടിസ്ഥാനം ജ്ഞാനപരതയാണ്. ആചാരങ്ങള്‍ മതത്തെ കൈവിടാതെ പിടിച്ചു നിര്‍ത്തുന്ന ഘടകങ്ങള്‍ മാത്രമാണ്. മനുഷ്യന്‍ മതങ്ങള്‍ക്കു വേണ്ടിയല്ലെന്നും മതങ്ങള്‍ മനുഷ്യനുവേണ്ടിയാണെന്നും ഉള്‍ക്കൊള്ളേണ്ടതുണ്ട്. മതങ്ങള്‍ ഉണ്ടാക്കുന്ന സകലകെടുതികളും അനുഭവിക്കുന്നത് മനുഷ്യരാണ്. അതിനാല്‍ മതങ്ങള്‍ വിമര്‍ശനത്തിനതീതമല്ല. തെറ്റായ പ്രവണതകള്‍ മാറി നവീകരിക്കപ്പെടണം. മനുഷ്യന്‍ മുന്നോട്ടു പോകുമ്പോള്‍ മതങ്ങള്‍ മുടന്തിനടക്കുന്നതാണ് നിലവിലെ സാഹചര്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആത്മീയതയുടെ പുറംതോടുകള്‍ മാത്രമാണ് മതങ്ങളെന്നും അവയുടെ കാമ്പ് ആത്മീയതയാണെന്നും സ്വാമി ഗുരുരത്‌നം ജ്ഞാന തപസ്വി പറഞ്ഞു.മതത്തില്‍ ആത്മീയത ദ്രവിക്കുന്നതാണ് ഇന്ന് കാണുന്ന അപചയങ്ങള്‍ക്കു കാരണം. വ്യത്യസ്തതകള്‍ മതത്തിന്റെ പേരിലായിരുന്നെങ്കില്‍ ഇപ്പോള്‍ മതത്തിന്റെ ഉള്‍പിരിവുകള്‍ തമ്മിലാണ് കലഹം. ആത്മീയത ചൂഷണം ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. ആത്യന്തികമായി മനുഷ്യനെ നവീകരിക്കുന്ന മതാതീത ആത്മീയതയാണ് വേണ്ടത്. കാലാകാലങ്ങളായി പിന്തുടരുന്ന പ്രാമാണികതയുടെ ബാക്കിപത്രമാണ് ആത്മീയ മേഖലയിലെ സ്ത്രീകളുടെ പ്രാതിനിധ്യക്കുറവ്. വിശ്വാസഭാഗത്ത് വരുന്ന സ്ത്രീകളെ മുന്നോട്ടുവരുന്നതില്‍ നിന്നും ആണ്‍മേല്‍ക്കോയ്മകള്‍ പരിമിതപ്പെടുത്തുകയാണ്. ലോക നന്മ എന്ന ഒറ്റ ലക്ഷ്യത്തോടെ എല്ലാവരും ഒരുമയോടെ മുന്നേറേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകന്‍ എം വി നിഷാന്ത് മോഡറേറ്ററായിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....