ഈഴവർക്ക് കോണ്‍ഗ്രസിലും ബിജെപിയിലും അവഗണനയെന്ന് എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തമ്മില്‍ ഭേദം സിപിഎം ആണ്. ഇടതുപക്ഷവും ചില സ്ഥാനമാനങ്ങളില്‍ ഈഴവരെ അവഗണിക്കുന്നുണ്ട് എന്നും വെള്ളാപ്പള്ളി.എസ്എൻഡിപി മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണീ പരാമർശം.
സ്വന്തം സമുദായത്തിനു വേണ്ടി സ്വന്തം സംഘടനകളില്‍ സംസാരിക്കാനും പോരാടാനും മടിക്കുന്ന നേതാക്കളാണ് ഈഴവർക്കുള്ളത്. കസേരയ്ക്ക് ഭീഷണി വരുമ്ബോള്‍ മാത്രമാണ് അവർക്ക് സമുദായചിന്ത ഉണരുക. മറ്റ് സമുദായങ്ങളുടെ അവസ്ഥ ഇതല്ല. സ്വന്തക്കാരെ താക്കോല്‍ സ്ഥാനങ്ങളില്‍ തിരുകിക്കയറ്റാനും മറ്റുള്ളവരെ വലിച്ചു താഴെയിടാനും അവർ സംഘടിതമായി ശ്രമിക്കും.
അതിന്‍റെ അനന്തരഫലമാണ് അധികാരക്കസേരകളില്‍ നിന്നുള്ള ഈഴവരുടെ പടിയിറക്കം. കോണ്‍ഗ്രസില്‍ ഈഴവരെ വെട്ടിനിരത്തുകയാണ്. വന്നുവന്ന് അവിടെ കെ. ബാബു എന്ന ഒരു ഈഴവ എം.എല്‍.എ. മാത്രമേയുള്ളൂ. കെപിസിസി പ്രസിഡന്‍റ് പോലും തഴയപ്പെടുന്നു. കോണ്‍ഗ്രസ് നേതൃത്വം സമ്മതിച്ചില്ലെങ്കിലും അതൊരു യാഥാർത്ഥ്യമാണ്. ഒരുപക്ഷേ തെരഞ്ഞെടുപ്പ് കഴിയുമ്ബോള്‍ ആ ഈഴവൻ പോലും പദവിയില്‍ ഇല്ലാതാകും.
ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും വിമര്‍ശനമുണ്ട്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം സൃഷ്ടിച്ച വിടവ് നികത്താൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. കോടിയേരിയുടെ സൗമ്യഭാവവും പിണറായിയുടെ സംഘാടകമികവും പാർട്ടിക്കു നല്‍കിയ കരുത്ത് അസാധാരണമായിരുന്നു.
ഇന്ന് അത് വേണ്ടത്രയുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്ന സ്ഥിതിയാണ്. ജനകീയ മുഖമുള്ള മറ്റൊരു നേതാവിനെയോ നേതൃനിരയെയോ വളർത്തിയെടുക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ല. നിലവിലെ സാഹചര്യത്തില്‍ പിണറായി അല്ലാതെ മറ്റൊരാളെ അധികാരമേല്‍പ്പിക്കേണ്ടി വന്നാല്‍ ഇടതുപക്ഷത്തിന്റെ വലിയ തകർച്ചയുടെ തുടക്കം കൂടിയാകും ആ തീരുമാനം.
പിണറായി വിജയൻ സർക്കാരും കുറ്റങ്ങള്‍ക്കും കുറവുകള്‍ക്കും അതീതമല്ല. പാവപ്പെട്ടവർക്കു വേണ്ടി ഒട്ടനവധി കാര്യങ്ങള്‍ സർക്കാർ ചെയ്യുന്നുണ്ടെങ്കിലും ആ മേന്മകളെ നിഷ്പ്രഭമാക്കുന്ന പ്രവൃത്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലർ അനുവർത്തിക്കുന്നത്. അതിലൂടെ സർക്കാരിനും മുഖ്യമന്ത്രിക്കും പാർട്ടിക്കും കളങ്കമുണ്ടാകുന്നുണ്ട്.
പാർട്ടിനേതാക്കളും അണികളും വരെ ദുരനുഭവങ്ങളുടെ ഇരകളാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലെ ഉദ്ദേശ്യശുദ്ധി മുഖ്യമന്ത്രി തിരിച്ചറിയണം. ഓഫീസിലെ പോരായ്മകള്‍ വിലയിരുത്തി തിരുത്തണമെന്നാണ് അപേക്ഷ. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഇടതുപക്ഷത്തിന് താങ്ങായും തണലായും തൂണായും നിലകൊള്ളുന്നവരാണ് ഈഴവരാദി പിന്നാക്ക വിഭാഗക്കാരെന്നും ലേഖനത്തില്‍ പറയുന്നു.