നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക്. ആയിരം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. മാര്‍ച്ച് 31 വരെയാണ് ക്യാമ്പയിന്‍. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യുന്ന നടപടിയും ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. ബാങ്കിന് തിരിച്ചു വരവിന്റെ പാതയില്‍ എത്തിക്കാനുള്ള നീക്കമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. അതേസമയം മൂന്നര കോടി രൂപ ഒരു മാസം ബാങ്കിന് വായ്പാ ഇനത്തില്‍ തിരിച്ചടവായി എത്തുന്നുണ്ട്. പക്ഷേ ആ തുക എല്ലാം നിക്ഷേപകര്‍ തിരികെ വാങ്ങുന്ന സ്ഥിതിയാണുള്ളത്. ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് നിക്ഷേപ സമാഹരണം അടക്കം നടത്താനുള്ള തീരുമാനത്തിലെത്തിയത്. സമാഹരണ തുക ഉപയോഗിച്ച് കൂടുതല്‍ വിശ്വാസ്യത ആര്‍ജിക്കുക, അതോടൊപ്പം കൂടുതല്‍ വായ്പകളടക്കം നല്‍കുന്ന നടപടികളിലേക്ക് കടന്ന് ബാങ്കിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടത്തുന്നത്.