തിരുവനന്തപുരം അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി. ചൊവ്വാഴ്‌ച്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെൺകുഞ്ഞ് അമ്മത്തൊട്ടിലിൽ എത്തിയത്. എം.ടി സ്മൃതിയുടെ ഭാഗമായി കുഞ്ഞിന് തൂലിക എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടയിൽ അമ്മത്തൊട്ടിലിൽ എത്തിയത് ആറു കുരുന്നുകൾ. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് തൂലിക. അമ്മത്തൊട്ടിലിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഭിച്ച കുഞ്ഞുങ്ങൾക്ക് തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിയ എന്നീ പേരുകൾ നൽകിയിരുന്നു. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്.സർക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സമിതിയുടെയും തീവ്രമായ ബോധവത്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കി. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും ജി.എൽ. അരുൺഗോപി പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയിൽ 130 കുട്ടികളെയാണ് നിയമപരമായ മാർഗങ്ങളിലൂടെ ദത്ത് നൽകിയത്.