മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം തന്റെ അറുപത്തൊന്നാം ജന്മദിനത്തിൽ (1987 ജൂൺ 13) ലോകത്തോട് വിടപറഞ്ഞ അദ്ദേഹത്തിന്റെ ജന്മശതാബ്ദിയാണിന്ന്. പാടത്തും പറമ്പിലും വിയർപ്പൊഴുക്കുന്ന സാധാരണക്കാരുടെ വികാരങ്ങളെ അക്ഷരങ്ങളിലാക്കിയ കാനം, ജനപ്രിയ നോവലുകളുടെയും പൈങ്കിളി സാഹിത്യത്തിന്റെയും കുലപതിയായിരുന്നു. മിന്നിമാഞ്ഞ ആ താരകം ഇന്നും ആരാധകരുടെ ഓർമകളിൽ പൂത്തുലഞ്ഞു നിൽക്കുന്നു.
ഒരു ഗ്രാമം പേരായി മാറിയ ചരിത്രം
കോട്ടയം ജില്ലയിലെ മണർകാട്, പാമ്പാടി, വാഴൂർ പ്രദേശങ്ങൾക്കടുത്തുള്ള ‘കാനം’ എന്ന പച്ചപ്പുതച്ച ഗ്രാമത്തെ പുറംലോകം അറിഞ്ഞത് ഈ എഴുത്തുകാരനിലൂടെയാണ്. സ്വന്തം നാടിന്റെ പേര് തൂലികാനാമമായി സ്വീകരിച്ച് അദ്ദേഹം ആ ഗ്രാമത്തിന്റെ ശില്പിയായി മാറി. ഇലവുങ്കൽ ജോൺ ഫിലിപ്പ് എന്ന യഥാർത്ഥ നാമമുള്ള അദ്ദേഹം പി.ഐ. ശോശാമ്മയെയാണ് (ശോശാമ്മ ടീച്ചർ) ജീവിതപങ്കാളിയാക്കിയത്. ഈ ദമ്പതികൾക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്.
ഔദ്യോഗിക ജീവിതവും സാഹിത്യലോകവും
ആദ്യം പട്ടാളത്തിൽ ചേർന്ന അദ്ദേഹം പിന്നീട് ആ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ‘സാഹിത്യവിശാരദൻ’ പാസായ ശേഷം മുണ്ടക്കയം, കുമ്പളാംപൊയ്ക, കാനം സി.എം.എസ് സ്‌കൂളുകളിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. എന്നാൽ കഥാരചനയോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം പിന്നീട് അദ്ദേഹം അധ്യാപകവൃത്തി രാജിവെച്ചു.
സാഹിത്യലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അവൾ വിശ്വസ്ത ആയിരുന്നു, ഭാര്യ, അധ്യാപിക, മനസ്സൊരു മഹാസമുദ്രം, ഏദൻതോട്ടം തുടങ്ങി നൂറ്റിമുപ്പതോളം നോവലുകൾ അദ്ദേഹം മലയാളത്തിന് സമ്മാനിച്ചു. ഇതിൽ 23 നോവലുകൾ ചലച്ചിത്രങ്ങളായി മാറി. കൂടാതെ അഞ്ചോളം സിനിമകൾക്ക് ഗാനങ്ങളും രചിച്ചു. തിരയും തീരവും, ചക്രവാളം ചാമരം വീശും, സ്വയംവര കന്യകേ തുടങ്ങിയവ വലിയ ഹിറ്റുകളായി. മംഗളം, മനോരമ, മനോരാജ്യം, സഖി, ജനനി തുടങ്ങിയ വാരികകളിൽ ഒരേസമയം ആറും ഏഴും നോവലുകൾ അദ്ദേഹം ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചിരുന്നു. ‘മനോരാജ്യം’ വാരിക സ്വന്തമായി ആരംഭിച്ചെങ്കിലും പിന്നീട് അത് കൈമാറുകയായിരുന്നു.
വ്യക്തിജീവിതം: പ്രകൃതി, സംഗീതം, ശീലങ്ങൾ
കാനം ഇ.ജെ കേവലം ഒരു എഴുത്തുകാരൻ മാത്രമായിരുന്നില്ല, ജീവിതത്തെ അങ്ങേയറ്റം സ്നേഹിച്ച ഒരു പച്ചയായ മനുഷ്യൻ കൂടിയായിരുന്നു. വലിയൊരു പ്രകൃതിസ്നേഹിയും കർഷകനുമായിരുന്ന അദ്ദേഹം തിരുവനന്തപുരത്തെ സ്റ്റുഡിയോകളിൽ പോയി മടങ്ങുമ്പോൾ പലതരം ഫലവൃക്ഷങ്ങളും ചെടികളും കൊണ്ടുവന്നു നട്ടുപിടിപ്പിച്ചു. ചാമ്പ, പേര, സപ്പോട്ട, മാവുകൾ എന്നിവയും നിശാഗന്ധി, പാരിജാതം, കുടമുല്ല തുടങ്ങിയ പൂച്ചെടികളും പലതരം വാഴകളും ആ മുറ്റത്ത് വസന്തം തീർത്തു.
മൃഗങ്ങളോടും വാഹനങ്ങളോടും അദ്ദേഹത്തിന് വലിയ കമ്പമുണ്ടായിരുന്നു. ലക്ഷണമൊത്ത കന്നുകാലികളെ മാത്രമേ അദ്ദേഹം വളർത്തിയിരുന്നുള്ളൂ. ഇഷ്ടപ്പെട്ടില്ലെങ്കിൽ നഷ്ടം സഹിച്ചും അവയെ മാറ്റി വാങ്ങിയിരുന്നു. വാഹനങ്ങളുടെ കാര്യത്തിലും ഈ കണിശത അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഗ്രാമഫോണിൽ നിന്നൊഴുകുന്ന സംഗീതം ആസ്വദിച്ച്, ചാരുകസേരയിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ ഭാവനാസഞ്ചാരം. നല്ലൊരു ഓടക്കുഴൽ വായനക്കാരൻ കൂടിയായിരുന്ന അദ്ദേഹം രാത്രിയുടെ നിശബ്ദതയിലാണ് കഥകൾക്ക് ജീവൻ നൽകിയിരുന്നത്. ദിനേശ് ബീഡിയും ചൂടുള്ള ചായയുമായിരുന്നു എഴുത്തിന് കൂട്ട്.
ആരോഗ്യകാര്യങ്ങളിൽ തീരെ ശ്രദ്ധിക്കാത്ത വലിയൊരു ഭക്ഷണപ്രിയനായിരുന്നു അദ്ദേഹം. ദോശക്കല്ലിൽനിന്ന് നേരിട്ട് പാത്രത്തിലേക്ക് ദോശ വാങ്ങി കഴിക്കുന്നതായിരുന്നു രീതി. ഹൃദ്രോഗം വന്ന സമയത്ത് പോലും ആശുപത്രിയിലെ ടോയ്‌ലറ്റിൽ ബീഡി ഒളിപ്പിച്ചു വെച്ചതിന് ഡോക്ടർ ചെമ്മനം വർഗീസ് അദ്ദേഹത്തെ സ്നേഹത്തോടെ ശാസിച്ചിരുന്നു.
വായനക്കാരുടെ സ്വന്തം എഴുത്തുകാരൻ
കാനത്തിന്റെ കഥകൾക്കായി വായനക്കാർ കടത്തിണ്ണകളിൽ അക്ഷമയോടെ കാത്തുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ദിവസവും ലഭിക്കുന്ന നൂറുകണക്കിന് ആരാധകരുടെ കത്തുകൾ വായിക്കുകയും, ചിലർക്കെങ്കിലും ആശ്വാസവാക്കുകൾ മറുപടിയായി നൽകുകയും ചെയ്തു. നിരൂപകരുടെ വിമർശനങ്ങളെക്കാൾ ജനങ്ങൾ നൽകുന്ന ആദരവിനെയാണ് അദ്ദേഹം അവാർഡുകളായി സ്വീകരിച്ചത്. ചില നോവലുകൾ എഴുതുമ്പോൾ വന്ന ഭീഷണിക്കത്തുകളെ “തൂലിക കലാകാരന്റെ ആയുധമാണ്” എന്ന ഒറ്റ മറുപടിയിലാണ് അദ്ദേഹം നേരിട്ടത്. സത്ക്കാരപ്രിയനായിരുന്ന അദ്ദേഹത്തിന്റെ വീട്ടിൽ പ്രശസ്തരായ പല സാഹിത്യകാരന്മാരും കാർട്ടൂണിസ്റ്റ് ടോംസിനെപ്പോലുള്ള ആത്മസുഹൃത്തുക്കളും നിത്യസന്ദർശകരായിരുന്നു.
ഒരു നിയോഗം പോലെ വിടവാങ്ങൽ
തന്റെ ജാതകത്തിൽ അറുപത് വയസ്സുവരെയേ ആയുസ്സുള്ളൂ എന്ന പ്രവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട്, അറുപത്തൊന്നാമത്തെ ജന്മദിനത്തിൽ ആ സ്നേഹസമ്പന്നനായ കലാകാരൻ ലോകത്തോട് വിടപറഞ്ഞു. ജാതകം കുറിച്ച ജ്യോത്സ്യന് അറുപതിന് മുകളിൽ എഴുതാൻ സാധിച്ചില്ലെന്നത് ഒരു അത്ഭുതമായി അവശേഷിക്കുന്നു. ജനനവും മരണവും ഒരേ ദിനത്തിൽ (ജൂൺ 13) സംഭവിച്ച ആ പ്രതിഭയുടെ ജന്മശതാബ്ദി വേളയിൽ, ജ്വലിക്കുന്ന ആ സ്മരണകൾക്ക് മുൻപിൽ ആദരവോടെ ഒരായിരം പ്രണാമം!

