എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.അന്യായമായ സംഘംചേരല്‍, ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തത്. ഇന്നലെ ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് ഒഴിപ്പിക്കല്‍ നടപടികള്‍ നിർത്തിവച്ചത്. ഇതിന് പിന്നാലെയാണ് കേസ്.
അതേസമയം, എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തെ രാഷ്ട്രീയ വിഷയമായി ഉയർത്താനൊരുങ്ങുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി രാജീവ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കുന്ന പ്രതിഷേധ പരിപാടി ഇന്ന് മലയം തുരുത്തില്‍ നടക്കും. ബലപ്രയോഗം പാടില്ലെന്ന നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പൊലീസ് നടപടിയുണ്ടായെന്ന കാര്യത്തില്‍ എറണാകുളം റേഞ്ച് ഐജിക്ക് ആലുവ റൂറല്‍ എസ് പി ഇന്ന് റിപ്പോർട്ട് നല്‍കും.മലയിടം തുരുത്തില്‍ സുപ്രീംകോടതി നിർദ്ദേശപ്രകാരം ഏഴു പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തുകയായിരുന്നു. ഇന്നലെ രാവിലെ മുതല്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലൻ സ്ഥലത്തെത്തി നടപടികള്‍ക്ക് ശ്രമിച്ചെങ്കിലും, നാട്ടുകാർ സംഘടിച്ച് പ്രതിഷേധിച്ചതോടെ മുന്നോട്ടുപോകാനായില്ല. അതിനിടെ, പ്രതിഷേധക്കാരെ നീക്കം ചെയ്യാനുള്ള പൊലീസിൻ്റെ ശ്രമം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു.

