ഔറംഗസേബിൻ്റെ ശവകുടീരവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ മഹാരാഷ്ട്രയിലെ നാഗ്‌പുരിൽ വൻ സംഘർഷം. നാഗ്‌പുരിലെ മഹലിൽ ഇരുവിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. സെൻട്രൽ നാഗ്‌പുരിലും സംഘർഷമുണ്ടായി.മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷാവസ്ഥ പോലീസ് പണിപ്പെട്ടാണ് നിയന്ത്രണവിധേയമാക്കിയത്. സംഘർഷത്തിന് പിന്നാലെ ജനങ്ങളോട് ശാന്തരായിരിക്കാൻ അഭ്യർഥിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നവിസ്, നാഗ്‌പുർ എംപിയും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരി എന്നിവർ രംഗത്ത് വന്നു. സംസ്ഥാനത്ത് കരുതിക്കൂട്ടി ജനങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ച് കോൺഗ്രസ് സംസ്ഥാന സർക്കാരിനെതിരെ രംഗത്ത് വന്നു.
ഔറംഗസേബിൻ്റെ ശവകുടീരം മാറ്റണമെന്ന ആവശ്യത്തിന്മേൽ നിയമപരമായ രീതിയിൽ പരിഹാരമുണ്ടാക്കുമെന്ന് കോൺഗ്രസ് ഭരണകാലത്ത് ഫഡ്‌നവിസ് പറഞ്ഞിരുന്നു. നിലവിൽ പുരാവസ്‌തു വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലമുള്ളത്. അതിനാൽ സർക്കാരിന് അത് സംരക്ഷിച്ചേ മതിയാകുവെന്നാണ് ഫഡ്നവിസ് ഇപ്പോൾ പറയുന്നത്.
സംഘപരിവാർ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്( വി.എച്ച്.പി) മുഗൾ ഭരണാധികാരിയായിരുന്ന ഔറംഗസേബിന്റെ ശവകൂടീരം പൊളിച്ചുനീക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിക്കുന്നതിനിടെയാണ് സംഘർഷമുണ്ടാകുന്നത്. പിന്നാലെ ഇരുവിഭാഗങ്ങൾ തമ്മിൽ കല്ലേറുണ്ടായി. വാഹനങ്ങൾക്ക് തിവെച്ചു. അക്രമകാരികൾ ഫയർ ഫോഴ്സ് വാഹനങ്ങൾക്കും തീയിട്ടു. പോലീസ് അക്രമികൾക്ക് നേരെ കണ്ണീർ വാതകപ്രയോഗം നടത്തിയതോടെയാണ് എല്ലാവരും പിരിഞ്ഞുപോയത്. അക്രസംഭവങ്ങളിൽ പോലീസുകാരുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.