സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ ‘പാകിസ്ഥാനല്ല ബലൂചിസ്ഥാന്‍’ എന്ന് ബലൂച് നേതാവ് മിർ യാർ ബലൂച്. ബലൂചിസ്ഥാനിലെ ജനങ്ങൾ അവരുടെ ദേശീയ വിധി തീരുമാനിച്ചെന്നും ലോകം ഇനി നിശബ്ദത പാലിക്കരുതെന്നും മിർ യാർ ആവശ്യപ്പെട്ടു. മിറിന്‍റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് പിന്നാലെ ‘റിപബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിച്ചു.”പാകിസ്ഥാൻ അധിനിവേശ ബലൂചിസ്ഥാനിലുടനീളമുള്ള ബലൂച് ജനത തെരുവിലിറങ്ങിയിരിക്കുന്നു, ബലൂചിസ്ഥാൻ പാകിസ്ഥാനല്ലെന്നും ലോകത്തിന് ഇനി നിശബ്ദ കാഴ്ചക്കാരാകാൻ കഴിയില്ലെന്നുമുള്ള അവരുടെ വിധി പ്രസ്താവമാണിത്”- മിർ യാർ പറഞ്ഞു. ബലൂച് ജനതയെ പാകിസ്ഥാന്റെ സ്വന്തം ജനത എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും മിർ യാർ അഭ്യർത്ഥിച്ചു. ‘ഞങ്ങൾ പാകിസ്ഥാനികളല്ല, ബലൂചിസ്ഥാനികളാണ്’ എന്നും മിർ യാർ പറഞ്ഞു. പാക് അധിനിവേശ കശ്മീർ സംബന്ധിച്ച ഇന്ത്യയുടെ നിലപാടിന് മിർ യാർ പൂർണ്ണ പിന്തുണയും പ്രകടിപ്പിച്ചു. പ്രദേശം വിട്ടുപോകാൻ പാകിസ്ഥാനിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു.

