ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ തുടരുന്ന സമരത്തിന് പുറമെ കേരളമാകെ സഞ്ചരിച്ചുള്ള രാപ്പകല്‍ സമരയാത്ര പതിനാറാം ദിവസത്തിലേക്ക് കടന്നു.സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ദിവസമാണ് ആശമാരുടെ അസാധാരണ സമരം നൂറ് നാള്‍ പിന്നിടുന്നത് എന്ന് യാദൃശ്ചികമായി.
സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം, അനിശ്ചിതകാല നിരാഹാരസമരം, മുടിമുറിക്കല്‍ സമരം, നിയമസഭാ മാര്‍ച്ച്, സാംസ്കാരിക നേതാക്കളുടെ സംഗമം, പ്രതിഷേധ പൊങ്കാല, സെക്രട്ടറിയേറ്റ് ഉപരോധം, ഒടുവില്‍ കേരളമാകം നീണ്ടുനില്‍ക്കുന്ന രാപ്പകല്‍ സമരയാത്ര. സിഐടിയുവിന്‍റെ സമാന്തര സമരം, ഐഎന്‍ടിയുസിയുടെ തൊഴിലാളി വിരുദ്ധ നിലപാട്, മഴയത്ത് വലിച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് വരെ വലിച്ചുമാറ്റിയുള്ള പൊലീസ് നടപടികള്‍. ഒന്നിലും പതറാതെയാണ് ആശ സമരം മുന്നോട്ട് പോകുന്നത്.സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം എഴായിരം രൂപയില്‍നിന്ന് 21000 ആയി ഉയര്‍ത്തുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ചുലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി പത്തിന് സമരം ആരംഭിച്ചത്.

