ഇടം കൈ കൊണ്ട് സിവിൽ സർവീസ് പരീക്ഷയെഴുതി ഐഎഎസ് നേടിയ അമ്പലപ്പുഴക്കാരി പാർവതി ഗോപകുമാർ എറണാകുളം അസിസ്റ്റന്റ് കലക്‌ടറായി ചുമതലയേറ്റു. 2010ൽ ഏഴാംക്ലാസ് പഠിക്കുമ്പോഴാണ് അച്ഛനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോഴുണ്ടായ അപകടത്തിലാണ് പാർവതിയുടെ വലതു കൈ നഷ്ടമായത്.കൈക്ക് ഗുരുതരമായി പരിക്കേറ്റ പാർവ്വതിയുടെ വലുതു കൈ മുട്ടിന് താഴെ വച്ച് മുറിച്ചുമാറ്റി.ഈ സ്ഥാനത്ത് കൃത്രിമ കൈയാണ് ഇപ്പോഴുള്ളത്. ഇടംകൈ ഉപയോഗിച്ചായിരുന്നു പാർവതിയുടെ തുടർന്നുള്ള പഠനം.എഴുതാനടക്കം ഇടംകൈയായിരുന്നു കരുത്ത്.
പഠനത്തിൽ മിടുക്കിയായ പാർവതി തൻറെ രണ്ടാമത്തെ ശ്രമത്തിലാണ് സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചത്.ആലപ്പുഴ കലക്ടറേറ്റിലെ ഡെപ്യൂട്ടി തഹസിൽദാർ അമ്പലപ്പുഴ കോമന അമ്പാടിയിൽ കെ.എസ് ഗോപകുമാറിന്റെയും കാക്കാഴം ഗവ. എച്ച്എസ്എസിലെ അധ്യാപിക ശ്രീകല എസ്. നായരുടേയും മകളാണ്.സഹോദരി രേവതി ഗോപകുമാർ തിരുവനന്തപുരം ഐസറിൽ വിദ്യാർഥിനിയാണ്. പാർവതി പുതിയ പദവിയിൽ ചുമതലയേൽക്കുന്നതിനു സാക്ഷ്യം വഹിക്കാൻ കുടുംബാംഗങ്ങളും കളക്ടറേറ്റിൽ എത്തിയിരുന്നു.