ലൈസൻസില്ല, സ്‌കൂളിലെത്തുന്നത് ബൈക്കില്‍, പിടിച്ചത് 46 ഇരുചക്ര വാഹനങ്ങള്‍; കേസും പിഴയും രക്ഷിതാവിന്.സ്കൂള്‍ പരിസരങ്ങളില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാർഥികള്‍ ഓടിച്ച 20-ഓളം ഇരുചക്രവാഹനങ്ങള്‍ പിടികൂടി.അരിമ്പ്ര, കുഴിമണ്ണ, ചുള്ളിക്കോട്, മുതുവല്ലൂർ, കൊട്ടപ്പുറം, മേലങ്ങാടി, തടത്തില്‍പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ഹയർസെക്കൻഡറി സ്കൂളുകളിലാണ് പോലീസ് മഫ്തിയില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പിടിച്ചെടുത്ത വാഹനങ്ങള്‍ കോടതിക്ക് കൈമാറുമെന്നും കുട്ടികള്‍ ഓടിച്ച വാഹനത്തിന്റെ ഉടമസ്ഥനോ അല്ലെങ്കില്‍ രക്ഷിതാവിനോ എതിരെ നിയമനടപടികള്‍ കൈകൊള്ളുമെന്നും ഇൻസ്പെക്ടർ പി.എം. ഷമീർ പറഞ്ഞു. വരുംദിവസങ്ങളിലും പോലീസിന്റെ മിന്നല്‍ പരിശോധനകള്‍ തുടരാനാണ് തീരുമാനം.
അരീക്കോട് വിദ്യാലയ പരിസരങ്ങളില്‍വെച്ച് പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ സഞ്ചരിച്ച 26 ഇരുചക്ര വാഹനങ്ങള്‍ അരീക്കോട് പോലീസ് പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നടപ്പാക്കുന്ന സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇൻസ്പെക്ടർ വി. സിജിത്ത്, എസ്‌ഐ നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാലയ പരിസരങ്ങളില്‍നിന്ന് ഇവ പിടിച്ചെടുത്തത്.
കാമ്പസുകള്‍ക്കകത്തും പുറത്തും വിദ്യാർഥികള്‍ തമ്മിലുള്ള സംഘർഷം പതിവായ സാഹചര്യത്തില്‍ അവ നിരീക്ഷിക്കാനായി മഫ്തിയില്‍ പോലീസിനെ നിയമിച്ചിരുന്നു. വിദ്യാർഥികള്‍ ബൈക്കുകളിലെത്തി റീല്‍ എടുത്ത് ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ഇതിനെത്തുടർന്ന് ചേരിതിരിഞ്ഞ് അടിപിടി നടക്കുന്നതുമെല്ലാം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. വാഹനങ്ങളുടെ ആർസി ഉടമകളെ വിളിച്ചുവരുത്തി നിയമനടപടികള്‍ സ്വീകരിക്കുമെന്നും വരുംദിവസങ്ങളിലും പോലീസ് നിരീക്ഷണം തുടരുമെന്നും പോലീസ് അറിയിച്ചു.

