എൽഡിഎഫ് സർക്കാരിൻ്റെ മദ്യനയത്തെ വിമർശിച്ച് ഓർത്തഡോക്സസ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. ഒന്നാം പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് കേവലം 29 ബാറുകൾ മാത്രമാണുണ്ടായിരുന്നതെന്നും ഇന്ന് അവയുടെ എണ്ണം ആയിരത്തോട് അടുക്കുകയാണെന്നും സഭാധ്യക്ഷൻ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. മദ്യം വീടുകളിലെത്തിക്കാനുള്ള സർക്കാർ നീക്കത്തെയും അദ്ദേഹം കുറ്റപ്പെടുത്തി. റേഷൻ കടയിൽ പോയി വിരൽ പതിക്കേണ്ട സാഹചര്യം നിലനിൽക്കുമ്പോഴാണ് മദ്യം വീട്ടുപടിക്കൽ എത്തിക്കാനൊരുങ്ങുന്നത്. ഇതോടെ ജോലികഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപകർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാമെന്നും സഭാധ്യക്ഷൻ ചൂണ്ടിക്കാട്ടി. ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്‌തുവിനെ ലളിതവത്കരിച്ച് വീടുകളിലെത്തിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

