കേരളത്തെ പുതിയ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനും യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) കേരള എജ്യുക്കേഷൻ കോൺക്ലേവ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാർവത്രിക സാക്ഷരതയും ലിംഗസമത്വവും സാമൂഹിക നീതിയും ഉറപ്പാക്കി കേരളം വിജ്ഞാന സമൂഹമെന്ന നിലയിൽ ഇതിനകം തന്നെ പേരെടുത്തിട്ടുണ്ട്. എങ്കിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ തൊഴിൽ മേഖലകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസവും അതിനനുസരിച്ച് മാറണമെന്ന് മന്ത്രി പറഞ്ഞു.
ബിരുദധാരികളുടെ തൊഴിൽക്ഷമത കൂട്ടുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ട്. അക്കാദമിക് പഠനവും വ്യവസായത്തിന്റെ ആവശ്യകതകളും തമ്മിലുള്ള അന്തരം നികത്താൻ ഇൻഡസ്ട്രി-അക്കാദമിക് പങ്കാളിത്തം അനിവാര്യമാണ്. ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’, ‘കണക്ട് കരിയർ ടു ക്യാമ്പസ്’ തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിക്കഴിഞ്ഞു.
ഈ പദ്ധതികൾക്ക് കീഴിൽ 500-ൽ അധികം ടെക്നോ-ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിച്ചു. വിദ്യാർഥികൾക്ക് നേരിട്ടുള്ള തൊഴിൽ പരിചയം നൽകുന്നതിന് ‘ഇന്റേൺഷിപ്പ് 1.0’ പോലുള്ള പദ്ധതികൾ നടപ്പാക്കി.
വ്യവസായത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തും. നൈപുണ്യ വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാംl (ASAP) കേരള, നാല് വർഷ ബിരുദ കോഴ്സുകൾ, ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) തുടങ്ങിയ പദ്ധതികളിലൂടെ വിദ്യാർഥികൾക്ക് തൊഴിൽപരമായ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, വിദ്യാർഥികൾക്ക് ജോലിക്ക് തയ്യാറെടുക്കുന്നതിനൊപ്പം തൊഴിൽദാതാക്കളാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഇതിനായി കാമ്പസുകളിൽ ഇൻകുബേഷൻ സൗകര്യങ്ങൾ, മെന്ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങൾ ഇതിന് സഹായകമാണ്.
ഗവേഷണം വ്യവസായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കണം. ‘വിജ്ഞാന കേരളം’ പോലുള്ള പദ്ധതികൾ ഗവേഷണത്തെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. അധ്യാപകർക്ക് വ്യവസായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനം നൽകേണ്ടത് വളരെ പ്രധാനമാണ്.
എല്ലാ കമ്പനികളും കുറഞ്ഞത് ഒന്നോ രണ്ടോ സ്ഥാപനങ്ങളുമായി സഹകരിച്ചാൽ കേരളത്തിന്റെ തൊഴിൽ മേഖലയെ വളരെ പെട്ടെന്ന് തന്നെ മാറ്റിമറിക്കാൻ കഴിയും. ഈ കോൺക്ലേവ് ചർച്ചകൾക്ക് മാത്രമുള്ള ഒരു വേദിയായി ചുരുങ്ങരുത്, മറിച്ച് പ്രവർത്തനപരമായ ഫലങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

