കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിലെ പ്രതി അഖിൽ സി. വർഗീസിനെ കോട്ടയം നഗരസഭയിൽ എത്തിച്ച് തെളിവെടുത്തു. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ഓടെയാണ് നഗരസഭയിലെ മുൻ ഉദ്യോഗസ്ഥനായ ഇയാളെ, വിജിലൻസ് അന്വേഷണ സംഘം നഗരസഭ ഓഫീസിൽ എത്തിച്ച് തെളിവെടുത്തത്.അഖിൽ പണം വകമാറ്റാനായി ഉപയോഗിച്ച രേഖകൾ, ഇമെയിൽ വിവരങ്ങൾ എന്നിവ അന്വേഷണ സംഘം ശേഖരിച്ചു. കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ ഉദ്യോഗസ്ഥരാണ് തെളിവെടുപ്പിന് കൊണ്ടു വന്നത്. തെളിവെടുപ്പ് അടക്കമുള്ള തുടർ നടപടികൾക്കായി കഴിഞ്ഞ ദിവസമാണ് കോട്ടയം വിജിലൻസ് കോടതി 5 ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘത്തിന് അനുവദിച്ചത്.തുടർന്ന് പ്രതിയെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് നഗരസഭ ഓഫീസിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.നഗരസഭയുടെ പെന്‍ഷന്‍ ഫണ്ടിൽ നിന്നും തട്ടിപ്പ് നടത്തി 2.39 കോടി രൂപ സ്വന്തം അമ്മയുടെ അക്കൗണ്ടിലേക്ക് അയച്ചത്. 2020 മാർച്ച് മുതൽ 2023 കാലയളവിൽ ക്ലർക്കായി ജോലിയിലിരിക്കുകയാണ് തട്ടിപ്പ് നടത്തിയത്.തട്ടിപ്പ് വ്യക്തമായതോടെ കഴിഞ്ഞ ഒരുവർഷമായി മുങ്ങി നടക്കുകയായിരുന്നു.തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഒളിവിൽ കഴിഞ്ഞ അഖിലിനെ സ്വദേശമായ കൊല്ലത്തെ കൈലാസ് റസിഡൻസി ലോഡ്‌ജിൽനിന്നാണ് കോട്ടയം വിജിലൻസ് ഇൻസ്പെക്ടർ മഹേഷ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

