അമേരിക്കൻ സർവ്വകലാശാലകളിൽ ഇസ്രയേൽ വിരുദ്ധ സമരം

ന്യൂയോർക്ക്: അമേരിക്കൻ സൈനിക സഹായത്തോടെ ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരനായാട്ട് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എസിലെ സർവകലാശാലകളിൽ വിദ്യാർഥികൾ നടത്തുന്ന സമരം ശക്തി പ്രാപിക്കുന്നു.

സമരം അടിച്ചമർത്താൻ നൂറുകണക്കിന് വിദ്യാർഥികളെ വിവിധ സർവകലാശാലകളിൽനിന്ന് അറസ്റ്റ് ചെയ്തുനീക്കി. കണ്ണീർവാതകം പ്രയോഗിച്ചും ഷോക്കടിപ്പിച്ചും വിദ്യാർഥികളെ സമരമുഖത്തുനിന്ന് ഒഴിപ്പിക്കാനാണ് പൊലീസ് ശ്രമം.

എന്നാൽ, ഇതൊന്നും വകവെക്കാതെ കൂടുതൽ സ്ഥാപനങ്ങളിലേക്ക് സമരം വ്യാപിക്കുകയാണ്.

ബോസ്റ്റൺ നോർത്ത് ഈസ്‌റ്റേൺ യൂണിവേഴ്‌സിറ്റിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ നൂറോളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് സർവകലാശാല മുന്നറിയിപ്പ് നൽകി.

ഇൻഡ്യാന സർവകലാശാലയിൽ 23 പേരെ ബ്ലൂമിംഗ്ടൺ പൊലീസ് അറസ്റ്റ് ചെയ്തു. അരിസോണ സ്റ്റേറ്റ് സർവകലാശാലയിലെ 69 വിദ്യാർഥികളാണ് അറസ്റ്റിലായത്.

സെന്റ് ലൂയിസിലെ വാഷിങ്ടൺ സർവകലാശാലയിൽ 80 പേരെ അറസ്റ്റ് ചെയ്തു. നിരവധി ഫാക്കൽറ്റി അംഗങ്ങളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികളെയും ഫാക്കൽറ്റി അംഗങ്ങളെയും ബലമായി അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതിനിടെ, ഫലസ്തീന് വേണ്ടി സമാധാന പൂർണമായി സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതും അധ്യാപകരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതും അംഗീകരിക്കാനാവില്ലെന്ന് വിദ്യാർഥികൾ ചൂണ്ടിക്കാട്ടി.

പ്രതിഷേധക്കാരായ വിദ്യാർത്ഥികളെയും അധ്യാപകരെയും നിരുപാധികം വിട്ടയക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

ന്യൂയോർക്കിലെ കൊളംബിയ യൂനിവേഴ്സിറ്റിയിൽ ഏപ്രിൽ 22ന് 70 ഓളം വിദ്യാർഥികൾ ചേർന്ന് കാമ്പസിന് പുറത്ത് തമ്പുകെട്ടി തുടക്കമിട്ട പ്രക്ഷോഭമാണ് നൂറിലേറെ സർവകലാശാല കാമ്പസുകളിലേക്ക് വ്യാപിച്ചത്.

കൊളംബിയയിൽ ഫലസ്തീൻ അനുകൂല സമരം നടത്തിയ നൂറിലധികംപേരെ ഒരാഴ്ച മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനുപുറമെ യേൽ യൂണിവേഴ്സിറ്റി, സതേൺ കാലിഫോർണിയ യൂണിവേഴ്സിറ്റി, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി, മിനസോട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽനിന്നും കഴിഞ്ഞ 10 ദിവസത്തിനിടെ നൂറുകണക്കിന് വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും കോളജിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചിലരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസ് നടപടിക്കു പുറമെയാണ് സർവകലാശാല അധികൃതർ സസ്പെൻഷൻ, പുറത്താക്കൽ ഉൾപ്പെടെ നടപടികളിലൂടെ സമരത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്.

ചില സർവകലാശാലകളിൽ സമരം മൂലം ബിരുദദാന ചടങ്ങുകൾ റദ്ദാക്കിയിരുന്നു.

ഫലസ്തീൻ പതാകയും ഫലസ്തീൻ ദേശീയതയുടെ പ്രതീകമായ കഫിയ്യയും അണിഞ്ഞ് വിദ്യാർഥികൾ കാമ്പസുകളിൽ തമ്പുകെട്ടി താമസിച്ചാണ് സമരം ചെയ്യുന്നത്.

ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ഇറ്റലി, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിൽ ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭം നടക്കുന്നുണ്ട്.

കാനഡയിലെ ആദ്യ ഫലസ്തീൻ അനുകൂല കാമ്പസ് സമരം ശനിയാഴ്ച മക്ഗിൽ സർവകലാശാലയിൽ നടന്നു.

Leave a Reply

spot_img

Related articles

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി...

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...