തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി.കാപ്പ ചുമത്തി ജില്ലാ കളക്ടർ കരുതൽ തടങ്കലിനിടാൻ നിദേശിച്ച ആളാണ് സുഗതൻ. പിടികൂടാനെത്തി പോലീസുകാരെ ആക്രമിച്ചതിന് സുഗതനെതിരെ പുതിയ കേസ് കൂടി എടുത്തു. അതേസമയം, സുഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ മർദ്ദനമേറ്റ വട്ടിയൂർക്കാവ് സി ഐ വിപിൻ, എസ് ഐ അഭിജിത്ത് എന്നിവരെ ഇന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ദ ചികിത്സയ്ക്ക് വിധേയമാക്കും. ഇന്നലെ രാത്രി വാഴോട്ടുകോണത്തെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിക്കവേ സുഗതനും ചേട്ടനും ഇരുവരെയും മർദിച്ചു. തള്ളി താഴെ ഇടുകയും ചെയ്തു. സ്ഥലത്ത് ബിജെപി പ്രവർത്തകരും വളഞ്ഞത്തോടെ സി ഐ ആകാശത്തേക്ക് നിറയൊഴിച്ച ശേഷമാണ് സുഗതനെ കസ്റ്റഡിയിലെടുത്തത്. അതേസമയം, പൊലീസ് മർദ്ദിച്ചെന്നായിരുന്നു സുഗതന്റെ പരാതി.

