അമേരിക്കയുടെ താരിഫ് ഭീഷണി ഇന്ത്യയും ബ്രസീലും ഒരുമിച്ച് നേരിടുമെന്ന് ബ്രസീൽ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏകപക്ഷീയ തീരുവയെക്കുറിച്ച് ചർച്ച നടത്തിയെന്ന് ബ്രസീൽ പ്രസിഡന്റ് ലുല ദ സിൽവ അറിയിച്ചു. തീരുവ വിഷയം ചർച്ചയായെന്ന് കേന്ദ്രം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അമേരിക്കൻ സമ്മർദ്ദം നേരിടാൻ കൂട്ടായ നീക്കത്തിന് ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ ആലോചനയുണ്ടെന്നാണ് വിവരങ്ങൾ. അധിക തീരുവയിലൂടെ 100 മില്യണിൻ്റെ വരുമാന വർധനയുണ്ടായെന്നാണ് അമേരിക്ക അറിയിക്കുന്നത്. ഇന്നലെ ഒരു മണിക്കൂർ നീണ്ടു നിന്ന സംഭാഷണമാണ് ലുല ദ സിൽവയും മോദിയും തമ്മിൽ നടത്തിയത്. തീരുവ സമ്മർദ്ദം നേരിടാനുള്ള വഴികൾ ബ്രിക്സ‌് രാജ്യങ്ങൾ കൂട്ടായി ആലോചിച്ചേക്കും. ലുല ദ സിൽവയും മോദിയുമായുള്ള ചർച്ചയെക്കുറിച്ചുള്ള വാർത്താക്കുറിപ്പിൽ തീരുവ സംബന്ധിച്ച പരാമർശം ഇന്ത്യ ഒഴിവാക്കിയിരുന്നു. കർഷക താല്പര്യം സംരക്ഷിക്കാൻ എന്തുവിലയും നൽകാൻ തയ്യാറെന്നായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ചത്.

