നടനും എംഎൽഎയുമായ മുകേഷിന് എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്.ഇതോടെ അറസ്റ്റുണ്ടായാൽ മുകേഷിൻ്റെ രാജി സുനിശ്ചിതമായി.
ആരോപണം ഉയർന്നതിനെ തുടർന്ന് ചലച്ചിത്ര നയരൂപീകരണ സമിതിയിൽനിന്നു മാറിനിൽക്കേണ്ടി വരുമെന്ന സൂചന മുകേഷിനു പാർട്ടി നേതൃത്വം നൽകിയതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
മുകേഷിനെ സംരക്ഷിക്കാനോ ന്യായീകരിക്കാനോ രംഗത്തിറങ്ങേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. ആരോപണം ഉയർന്ന ആദ്യഘട്ടത്തിൽ രാജി ആവശ്യം പ്രസക്‌തമല്ലെന്നായിരുന്നു സിപിഎം നിലപാട്. സിനിമാ മേഖലയെ പിടിച്ചുലയ്ക്കുന്ന രീതിയിൽ ആരോപണങ്ങൾ ശക്തമായതോടെ പാർട്ടി നിലപാട് മാറ്റി.
അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തത്.
ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കൽ, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകൾ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.