ഉത്തർപ്രദേശിലെ സുഭാഷ് ചൌക്ക് നഗരത്തിൽ ഹെലികോപ്റ്റർ പോലെയൊരു വണ്ടിയെത്തി. കാണാൻ ആളുകൾ ചുറ്റും കൂടി. ട്രാഫിക് പോലീസും വണ്ടി തടഞ്ഞു. ഒരു കാറിനെ ഹെലികോപ്റ്റർ ആകൃതിയിലാക്കിയതായിരുന്നു സംഗതി.
രൂപമാറ്റം നടത്തിയതിനുള്ള സർട്ടിഫിക്കറ്റുകൾ പോലീസ് ചോദിച്ചു. എന്നാൽ ഡ്രൈവറുടെ കൈവശം അതൊന്നുമുണ്ടായിരുന്നില്ല. കാറിനുള്ളിൽ ഉണ്ടായിരുന്നത് വധൂവരന്മാരായിരുന്നു. അതുകൊണ്ട് കാർ പിടിച്ചെടുത്തില്ല. 18,000 രൂപ ഫൈനടിക്കാൻ ചെല്ലാൻ എഴുതി നൽകി.
കാറിൻ്റെ ആകൃതി ഹെലികോപ്റ്റർ പോലെ ആക്കിയതിനാണ് പിഴയിട്ടത്. അയ്യായിരം രൂപ അവിടെ വെച്ച് അടപ്പിച്ചു. ബാക്കി തുക അടയ്ക്കാൻ സമയം നൽകി. ഡൽഹിയിലെ മന്നു കുമാർ ഗോയൽ എന്നയാളിൻ്റെ പേരിലായിരുന്നു കാർ. ഓടിച്ചിരുന്നത് അർജുൻ എന്നൊരാളാണ്.
ഖുശി നഗർ എന്ന ജില്ലയിലെ ഒരാളുടെ കൈവശം ഇത്തരം രൂപമാറ്റം നടത്തിയ അര ഡസൻ കാറുകളുണ്ടെന്നാണ് റിപ്പോർട്ട്. ഹെലികോപ്റ്ററാക്കി മാറ്റിയപ്പോൾ കാറിൻ്റെ ഭംഗി കണ്ട് ഏതൊരാളും നോക്കി നിന്നു പോകും എന്നതാണ് വാസ്തവം.