നാടിനെ നടുങ്ങിയ നെന്മാറ ഇരട്ട കൊലപാതകം നടന്ന് 58 -ാം ദിവസമാണ് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചെന്താമര ലക്ഷ്മിയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട സാക്ഷിയുടെ മൊഴിയാണ് പ്രധാനം.അന്വേഷണ ഘട്ടത്തിൽ സാക്ഷികൾ പലരും കൂറുമാറിയ സാഹചര്യത്തിൽ ഇവരുടെ ഗൂഗിൾ ടൈം ലൈൻ ഉൾപ്പെടെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതി ചെന്താമര ഇടം കൈയ്യൻ ആണെന്നും രണ്ട് കൈകൾക്കും ഒരുപോലെ ശക്തിയുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. ശാസ്ത്രീയ തെളിവുകൾ വേഗത്തിൽ ശേഖരിക്കാൻ ആയതാണ് 58 ദിവസത്തിന് ശേഷം കുറ്റപത്രം സമർപ്പിക്കാൻ പൊലീസിന് കഴിഞ്ഞത്. ചെന്താമരയ്ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കുകയാണ് ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആലത്തൂർ ഡിവൈഎസ്പി എൻ മുരളീധരൻ പറഞ്ഞു.ചെന്താമര എലവഞ്ചേരിയിൽ നിന്നാണ് കൊലപാതകത്തിന് ഉപയോഗിച്ച കൊടുവാൾ വാങ്ങിയതെന്നും, കൊടുവാളിലെ രക്തക്കറയും ചെന്താമരയുടെ വസ്ത്രത്തിലെ രക്തക്കറയുടെ ശാസ്ത്രീയ തെളിവുകളും കോടതിക്കു മുന്നിലെത്തി. തൻറെ കുടുംബം തകരാൻ കാരണം അയൽവാസികളാണെന്ന ചിന്തയും അടങ്ങാത്ത പകയുമാണ് 2019 ൽ സജിത എന്ന യുവതിയെ കൊലപ്പെടുത്തുന്നതിനും ശേഷം ജാമ്യത്തിൽ ഇറങ്ങി സജിതയുടെ ഭർത്താവ് സുധാകരനെയും ഭർതൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയതിന് പിന്നിലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.