നിർബന്ധിത മതപരിവർത്തനത്തിനു പോലീസ് കേസെടുത്ത മലയാളി കന്യാസ്ത്രീക്ക് ഛത്തീസ്ഗഡ് ഹൈക്കോടതി മുൻകൂർ ജാമ്യം.ഛത്തീസ്ഗഡിലെ ജാഷ്പുര്‍ ജില്ലയില്‍പ്പെട്ട കുങ്കുരി ഹോളി ക്രോസ് നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലും കോട്ടയം സ്വദേശിനിയുമായ സിസ്റ്റര്‍ ബിന്‍സി ജോസഫിനാണു മുൻകൂർ ജാമ്യം ലഭിച്ചത്.മതപരിവർത്തനം നടത്താൻ സിസ്റ്റർ നിർബന്ധിച്ചുവെന്ന മൂന്നാം വർഷ ജനറല്‍ നഴ്സിംഗ് വിദ്യാർഥിനിയുടെ പരാതിയിലാണ് കന്യാസ്ത്രീക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.കഴിഞ്ഞ ആറിനാണ് കന്യാസ്ത്രീക്കെതിരേ എഫ് ഐആർ രജിസ്റ്റർ ചെയ്തത്. പ്രാദേശിക കോടതി 11ന് ജാമ്യാപേക്ഷ തള്ളി. ഇതോടെ കന്യാസ്ത്രീയെ ഏതുസമയവും അറസ്റ്റ് ചെയ്തേക്കാമെന്ന ഭീതി ഉടലെടുത്തിരുന്നു. ഇതിനിടെയാണ് ആശ്വാസമായി ഹൈക്കോടതിയില്‍നിന്ന് മുൻകൂർ ജാമ്യം ലഭിച്ചത്.പ്രാക്ടിക്കല്‍-തിയറി ക്ലാസുകള്‍ക്ക് വിദ്യാർഥിനി കോളജില്‍ എത്തിയിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സിസ്റ്റർ ബിൻസി വിദ്യാർഥിനിയെയും വീട്ടുകാരെയും ബന്ധപ്പെട്ടിരുന്നു. 80 ശതമാനം ഹാജരുണ്ടെങ്കില്‍ മാത്രമേ പരീക്ഷയെഴുതാൻ കഴിയൂ എന്ന് അറിയിച്ചിരുന്നു. 32 ശതമാനം ഹാജർ മാത്രമായിരുന്നു വിദ്യാർഥിനിക്ക് ഉണ്ടായിരുന്നത്.വിദ്യാർഥിനിയെ തിയറി പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നുവെങ്കിലും ഹാജരില്ലാതെ പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കാൻ ചട്ടം അനുവദിക്കുന്നില്ലെന്ന് കോളജ് അറിയിച്ചു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടി ജില്ലാ കളക്ടർക്കു പരാതി നല്‍കിയത്.കന്യാസ്ത്രീക്കെതിരേ കേസെടുത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. നഴ്സിംഗ് കോളജ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ചില സംഘടനകള്‍ കോളജിനുമുന്നില്‍ ദിവസങ്ങളോളം പ്രതിഷേധിക്കുകയും ചെയ്തു.