സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ചു മികച്ച സേവനം കാഴ്ച വച്ച പോലീസ് ഉദ്യോഗസ്ഥർക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ പ്രഖ്യാപിച്ചു. സേവനത്തിന്റെയും സമർപ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവിന്റെയും അടിസ്ഥാനത്തിൽ 281 പോലീസുദ്യോഗസ്ഥരാണ് ഇത്തവണ മെഡലിന് അർഹരായത്. സംസ്ഥാന പോലീസ് മേധാവിയുടെയും സംസ്ഥാനതല സ്ക്രീനിങ് സമിതിയുടെയും ശുപാർശ പരിഗണിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. അസി. പോലീസ് കമ്മിഷണർ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, അസി. സബ് ഇൻസ്പെക്ടർ, സീനിയർ സിവിൽ പോലീസ് ഓഫീസർ, സിവിൽ പോലീസ് ഓഫീസർ, വനിതാ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങി വിവിധ റാങ്കുകളിലുള്ളവർ പട്ടികയിലുണ്ട്.സ്വാതന്ത്ര്യദിനത്തിന്റെ തലേദിവസം നടത്തേണ്ട പ്രഖ്യാപനം വൈകിയത് വാർത്തയായിരുന്നു. പ്രഖ്യാപനം വൈകാൻ കാരണം ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുടെ വീഴ്‌ചയാണെന്ന ആരോപണവും ഉയർന്നിരുന്നു. ജനുവരിയിൽ ഡി.ജി.പിയുടെ ഓഫീസിൽ നിന്ന് പട്ടിക കൈമാറിയിരുന്നെങ്കിലും പരിശോധന പൂർത്തിയാക്കിയിരുന്നില്ല.ആഭ്യന്തര മന്ത്രി ഇടപെട്ട് നടപടികൾ പൂർത്തിയാക്കാൻ നിർദേശിച്ചതോടെയാണ് രാത്രി ഏറെ വൈകി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

