നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ ആക്രമിക്കാനുമുള്ള നടപടികളാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തി.
മതപരിവർത്തന നിരോധന നിയമങ്ങളും വഖഫ് ഭേദഗതി നിയമവും ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സർദാർ പട്ടേല്‍ സ്മാരകത്തില്‍ നടന്ന കോണ്‍ഗ്രസ് വിശാല പ്രവർത്തക സമിതിയില്‍ ചർച്ചക്ക് വെച്ച പ്രമേയം ഇന്ന് നടക്കുന്ന സമ്മേളനത്തില്‍ അവതരിപ്പിക്കും. ബി.ജെ.പിയുടെ മാതൃസംഘടനകളായ ആർ.എസ്.എസിന്റെയും ജനസംഘത്തിന്റെയും രീതികളോട് ഒത്തുപോകുന്നതല്ല ഇന്ത്യൻ ഭരണഘടന. 2000ല്‍ ആദ്യമായി അധികാരത്തിലേറിയപ്പോള്‍തന്നെ ഭരണഘടന പുനഃപരിശോധിക്കാൻ ബി.ജെ.പി സമിതിയുണ്ടാക്കി. അന്ന് കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭത്തിലാണ് ആ നീക്കം തകിടം മറിഞ്ഞത്.
1951ല്‍ സുപ്രീംകോടതി സംവരണം എടുത്തുകളഞ്ഞപ്പോള്‍ അത് പുനഃസ്ഥാപിക്കാനാണ് ആദ്യ ഭരണഘടനാ ഭേദഗതി നെഹ്റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സർക്കാർ കൊണ്ടുവന്നത്. നീതിക്കായി നിശ്ചയദാർഢ്യത്തോടെ പോരാടാൻ മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെയും വിശുദ്ധ ഭൂമിയില്‍നിന്ന് കോണ്‍ഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു.