പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണ വിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യു ഡി എഫും, എൽ ഡി എഫും ഒത്തുbകളിക്കുകയാണെന്ന് ബി ജെ പി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ.കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഒഫീഷ്യലായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്ത് യു ഡി എഫ് സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.എൻഫോഴ്സ്മെൻ്റ് ഡയറക്ടേഴ്സ് കേസ് അന്വേഷണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും ഡിലേ ടാക്റ്റിസാണ് സർക്കാർ എടുക്കുന്നത്. ഹവാലയും അഴിമതിയും മാത്രമല്ല അധികാര ദുർവിനിയോഗം കൂടി ഇതിലുണ്ട്.പൊതുപ്രവർത്തക അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുന്നത് കൊണ്ടാണ് ഇ ഡി വിവരങ്ങൾ സംസ്ഥാന സർക്കാരിന് നൽകിയത്.വീണ ടിയുടേത് കമ്പനിയുടെ സേവനമല്ല മറിച്ച് ധാതുമണൽ കടത്താനുള്ള കൈക്കൂലി വാങ്ങലാണ് നടന്നത്. സി എം ആർ എൽ തന്നെ തങ്ങൾ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പണം നൽകിയത് സമ്മതിച്ചിട്ടുണ്ട്.എന്നാൽ കേസ് എടുക്കാതെ ആഭ്യന്തര മന്ത്രി ഒളിച്ചു കളിക്കുകയാണ്.ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വന്നപ്പോൾ എന്താണ് പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തതെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. പ്രതിപക്ഷ നേതാവും ഇത് തന്നെയാണ് അഞ്ചു വർഷമായി ചോദിച്ചത്. എന്നാൽ ഇപ്പോൾ ഇവരൊന്നും മിണ്ടുന്നില്ല. സംസ്ഥാന സർക്കാരിന് ഇച്ഛാശക്തിയില്ല. കേസ് അന്വേഷണം തുടർന്നാൽ യു ഡി എഫ് നേതാക്കൾ കുടുങ്ങുമെന്ന ഭയമാണ് സർക്കാരിനുള്ളത്.ഈ കാര്യത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് നിലപാട് വ്യക്തമാക്കണം. സതീശൻ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് മറ്റൊന്നുമാണ്.
പിണറായി വിജയന് പിന്തുണയുമായി വൈകാതെ കുഞ്ഞാലിക്കുട്ടിയിറങ്ങും. നിരവധി കേസുകൾ ഇങ്ങനെ ഒത്തുതീർപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയ കേസുകൾ തേച്ചുമാച്ച് കളയുന്നതാണ് കേരളത്തിലെ രീതിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

