സംവിധായകർ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സമീർ താഹിർ അറസ്റ്റിൽ. ചോദ്യം ചെയ്യൽ പൂർത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. 2 മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് സമീർ താഹിറിനെ വിട്ടയച്ചത്. ഏഴ് വർഷം മുൻപ് വാടകയ്ക്ക് എടുത്ത ഫ്ലാറ്റ് ആണിത്. അഷ്‌റഫ് ഹംസ മാത്രമായിരുന്നു ഫ്ലാറ്റിൽ രാവിലെ ഏഴ് മണിയോടുകൂടി എത്തിയത്. അതിന് ശേഷമായിരുന്നു ഖാലിദ് റഹ്‌മാൻ എത്തുന്നത്. ഇരുവരും ഫ്ലാറ്റിൽ ലഹരി എത്തിച്ചത് അറിഞ്ഞിട്ടില്ലെന്നും സമീർ താഹിർ മൊഴി നൽകി.ഇന്ന് ഉച്ചയോടുകൂടിയായിരുന്നു കൊച്ചി കച്ചേരിപ്പടിയിലെ എക്‌സൈസിന്റെ ഓഫിസിലേക്ക് സംവിധായകനെ ചോദ്യം ചെയ്യാനായി വിളിച്ചു വരുത്തിയത്. ലഹരി ഉപയോഗിക്കാൻ ഇടം നൽകിയെന്ന പേരിലാണ് വിശദമായ അന്വേഷണം നടത്തുവാൻ എക്സൈസ് തീരുമാനിച്ചത്. അതിന്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യലിനായി എത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ചൊവ്വാഴ്ച സമീർ താഹിറിനെ വിളിച്ചുവരുത്തിയത്.കേസിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് എക്‌സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനിയും ചോദ്യം ചെയ്യലിനായി സമീർ താഹിറിനെ വിളിച്ചുവരുത്താനാണ് നീക്കം.സമീർ ലഹരി ഉപയോഗിച്ചില്ല എന്നാണ് മൊഴി. ആവശ്യമെങ്കിൽ സംവിധായകരെ ഇനിയും വിളിപ്പിക്കും. ഫ്ലാറ്റിലേക്ക് ലഹരി എത്തിച്ച ആളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. അഞ്ചാമൻ കാക്കനാട് താമസിക്കുന്ന ആളാണ് ഇയാൾ കൊച്ചി സ്വദേശിയല്ലെന്നും എക്സൈസ് എൻഫോഴ്സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ എം.എഫ്. സുരേഷ് പ്രതികരിച്ചു.