ഇന്ത്യയില്‍ ആദ്യ എച്ച് എം പി വി (ഹ്യൂമൻ മെറ്റാന്യുമോവൈറസ്) കേസ് ബംഗളൂരുവില്‍ സ്ഥിരീകരിച്ചു. മൂന്ന് , എട്ട് മാസം പ്രായമുള്ള കുട്ടികളിലാണ് രോഗബാധ കണ്ടെത്തിയത്. ഒരു കുട്ടി ഭേദമായി ആശുപത്രി വിട്ടു. മറ്റേ കുട്ടി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ കുട്ടികൾക്ക് വിദേശയാത്ര പശ്ചാത്തലമില്ല. എവിടെ നിന്നാണ് രോഗം പിടിപെട്ടതെന്ന് പരിശോധിച്ചു വരികയാണെന്ന് ഡേക്‌ടർമാർ അറിയിച്ചു. ചൈനീസ് വേരിയന്റ് തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സ്വകാര്യ ആശുപത്രിയിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് എച്ച് എം പി വി സ്ഥിരീകരിച്ചത്. കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധന തുടരുമെന്ന് കർണാടക ആരോഗ്യ വകുപ്പ് അറിയിച്ചു.
അടുത്തിടെ എച്ച് എം പി വി, കൊവിഡ് 19, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ തുടങ്ങിയ ശ്വാസകോശ രോഗങ്ങള്‍ ചൈനയില്‍ അതിവേഗം പടരുന്നെന്നും ആശുപത്രികള്‍ രോഗികളാല്‍ നിറയുന്നെന്നുമുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ചൈന അറിയിച്ചിട്ടുണ്ട്. എല്ലാ വർഷവും ശൈത്യകാലത്തുള്ള സാധാരണ പ്രശ്‌നം മാത്രമാണിതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്.
ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് എച്ച്‌എംപിവി. കൊറോണയ്ക്ക് സമാനമായാണ് ഈ വൈറസിന്റെ വ്യാപനം. 14 വയസ്സിനു താഴെയുള്ള കുട്ടികളിലാണ് എച്ച്‌എംപിവി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രായമായവരും കുട്ടികളും പ്രതിരോധ ശക്തി കുറഞ്ഞവരിലുമാണ് അപകടസാധ്യത ഏറെ. ചില കേസുകളില്‍, വൈറസ് ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള സങ്കീര്‍ണതകളിലേക്ക് നയിച്ചേക്കാം.