അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ് പറയുന്നത്. വെടിനിർത്തലിന് ഇടയിലും ഇറാൻറെ കപ്പലുകള്‍ക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇതിന് കാരണം.
ഹോർമുസില്‍ അമേരിക്ക തങ്ങളുടെ കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ തന്നെ ഉടനടി തിരിച്ചടിക്ക് സജ്ജമായിരുന്നുവെന്നും ജീവനക്കാരും കുടുംബങ്ങളും കപ്പലിലുള്ളതിനാല്‍ ഒഴിവാക്കിയെന്നും ഇറാൻ സേനയെ ഉദ്ധരിച്ച് ഇറാനിലെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. കപ്പലാക്രമിച്ചതിന് തിരിച്ചടി നല്‍കുമെന്നു തന്നെയാണ് ഇപ്പോഴും നിലപാട്. അമേരിക്കയുടേത് കടല്‍ക്കൊള്ളയാണെന്നാണ് ഇറാൻറെ വിമർശനം.അതേസമയം ചർച്ചകള്‍ നടക്കാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് പാകിസ്താൻ ഇസ്ലാമാബാദില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇരുപതിനായിരം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. നഗരത്തിന്റെ പലഭാഗങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

