പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. അതിനിടെ വോട്ടിനായി പണം നല്‍കാനൊരുങ്ങിയെന്ന പരാതിയില്‍ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. തമിഴ്നാട്ടില്‍ ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
പശ്ചിമ ബംഗാളിൽ 152 മണ്ഡലങ്ങളില്‍ ആണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളില്‍ എസ്‌ഐആർ നടപടികള്‍ക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ റാലി നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് ഉണ്ട്. അവസാന ദിവസവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്ന ആരോപണം ടിഎംസി ശക്തമായി പ്രചരണങ്ങളില്‍ ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി റാലിക്കിടെ തെരുവില്‍ ഇറങ്ങി ജാല്‍മുരി കഴിച്ചത് നാടകമാണെന്ന് മമത ബാനർജി പറഞ്ഞു. വോട്ടെടുപ്പിന് തൊട്ട് മുൻപ് ടിഎംസി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നും മമത മുന്നറിയിപ്പ് നല്‍കി. 23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.

