കേരളം വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ തലങ്ങളിലൂടെ മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊച്ചി പോർട്ട് ട്രസ്റ്റിൻ്റെ മുന്‍ ചെയര്‍മാനും റിട്ടയേഡ് ഐപിഎസ് ഉദ്യോഗസ്ഥനുമായ എന്‍ രാമചന്ദ്രന്‍ രചിച്ച “വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നിന്നുള്ള കുറിപ്പുകള്‍”(നോട്‌സ് ഫ്രം വില്ലിംഗ് ടണ്‍ ഐലന്റ്) എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളം ടിഡിഎം ഹാളിൽ ചേർന്ന ചടങ്ങിൽ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ (ഐസിടിടി), കൊച്ചി എല്‍എന്‍ജി ടെര്‍മിനല്‍, അനുബന്ധ ദേശീയ പാത, റെയില്‍ കണക്റ്റിവിറ്റി പദ്ധതികള്‍, തുറമുഖാധിഷ്ഠിതമായ രണ്ട് പ്രത്യേക സാമ്പത്തിക മേഖലകള്‍ എന്നിങ്ങനെ ബൃഹത്തായ പല പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളും യാഥാര്‍ത്ഥ്യമായ ഘട്ടമാണിത്. ഈ പദ്ധതികള്‍ പടുത്തുയര്‍ത്തുന്നതില്‍ തുറമുഖവും സംസ്ഥാന, ജില്ലാ സംവിധാനങ്ങളും ഒരുപാടു വെല്ലുവിളികള്‍ നേരിട്ടിട്ടുണ്ട്. അവ എന്തെല്ലാമാണെന്നതും അതു മറികടന്നത് എങ്ങനെയാണെന്നുള്ളതിന്റെയും രൂപരേഖ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
സാമ്പത്തിക വികസനത്തിലും സമൃദ്ധിയിലും കേരളം പുതിയ ഉയരങ്ങള്‍ കീഴടക്കണം.
കേരളത്തിന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും വികസനത്തിനും അപാരമായ സാധ്യതകളുണ്ട്.തുറമുഖ പ്രവര്‍ത്തനങ്ങള്‍ വല്ലാര്‍പാടത്തെക്കും പുതുവൈപ്പിനിലേക്കും മാറിയതോടെ വില്ലിംഗ്ടണ്‍ ദ്വീപിലെ വിശാലമായ പ്രദേശം പുനര്‍ വികസനത്തിനായി ലഭ്യമായിരിക്കുകയാണ്. ഈ പുനര്‍വികസനം ക്രൂയിസ് ടൂറിസം ഉള്‍പ്പെടെ വിനോദസഞ്ചാര മേഖലയ്ക്കും വ്യാപാര വാണിജ്യ സംഗമങ്ങള്‍ക്കും മികച്ച പൊതു ഇടങ്ങള്‍ ഒരുക്കുന്നതിനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സഹായകമാകും.
വില്ലിംഗ് ടണ്‍ ഐലന്‍ഡിന്റെ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുമ്പോള്‍ വിനോദ സഞ്ചാരത്തിന്റെയും സാമ്പത്തിക വളര്‍ച്ചയുടെയും ആഗോള കേന്ദ്രമായി അതിനെ മാറ്റിയെടുക്കാന്‍ നമുക്ക് അവസരം ഒരുങ്ങുകയാണ്.ഇതിന്റെ സാധ്യതകള്‍ പരിശോധിച്ചു ഉചിതമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കൊച്ചി തുറമുഖം മുന്‍കൈയെടുക്കേണ്ടതുണ്ട് .എല്‍ എന്‍ ജി ടെര്‍മിനലിന്റെ സാധ്യതകള്‍ പൂര്‍ണമായി പ്രയോജന പ്പെടുത്തുക, ബ്ലൂ ഇക്കണോമി, ബ്ലൂ ടൂറിസം, ക്രൂയിസ് ഷിപ്പിംഗ്, സമുദ്ര പഠനം, ഗവേഷണം,കപ്പല്‍ നിര്‍മ്മാണം തുടങ്ങി സാധ്യതകള്‍ കണ്ടെത്തുക
തുടങ്ങിയ ആശയങ്ങളിൽ പലതുംനമ്മുടെ സംസ്ഥാനത്തിന്റെ പരിഗണനയില്‍ ഉള്ള വിഷയങ്ങളാണ്. രാഷ്ട്രീയമായ ഇച്ഛാശക്തിയോടെയും ദീര്‍ഘവീക്ഷണത്തോടെയും ഈ മേഖലകളെ വികസിപ്പിക്കാനായാല്‍ കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തില്‍ വൻ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.
കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും അഭിവൃദ്ധിയ്ക്കും വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ട്രേഡ് യൂണിയനുകളും കക്ഷി രാഷ്ട്രീയ ഭേദമന്യേ ഒരുമിക്കണം.ജനകീയ പങ്കാളിത്തവും തൊഴിലാളികളുടെ അവകാശങ്ങളിലും ക്ഷേമത്തിലുമുള്ള ഉറച്ച നിലപാടുകളുള്ള നമ്മുടെ സംസ്ഥാനത്തിന് ഇത് സാധ്യമാക്കാന്‍ കഴിയും.കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള പുതിയ സംവാദങ്ങള്‍ക്കും നയപരമായ ചിന്തകള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും പുസ്തകം പ്രചോദനമാകും എന്ന പ്രത്യാശ പങ്കുവെക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊണാര്‍ക്ക് പബ്ലിക്ഷേന്‍സിന്റ മാനേജിംഗ് ഡയറക്ടര്‍ കെ പി ആര്‍ നായര്‍, ഗ്രന്ഥകർത്താവ് എൻ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

