രഞ്ജി ട്രോഫി ഫൈനലില്‍ കേരളം നാളെ വിദർഭയ്ക്കെതിരെ. ടൂർണ്ണമെൻ്റില്‍ ഇത് വരെ തോല്‍വി അറിയാതെത്തിയ ടീമുകളാണ് രണ്ടും.കഴിഞ്ഞ തവണ ഫൈനലില്‍ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും.
നാഗ്പൂരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയമാണ് മല്സരത്തിൻ്റെ വേദി. ഹോം ഗ്രൌണ്ടിൻ്റെ ആനുകൂല്യവുമായി ഇറങ്ങുന്ന വിദർഭ കേരളത്തിന് കടുത്ത എതിരാളികളാണ്. എന്നാല്‍ വൈവിധ്യമേറിയ സാഹചര്യങ്ങളില്‍ കളിച്ചുള്ള പരിചയം കേരളത്തിന് മുതല്‍ക്കൂട്ടാകുമെന്നും വിലയിരുത്തലുണ്ട്.
ഫൈനലില്‍ കേരളം കഴിഞ്ഞ മല്സരങ്ങളില്‍ കളിച്ച ടീമില്‍ നിന്നുംകാര്യമായ മാറ്റങ്ങള്‍ വരുത്താനിടയില്ല. പിച്ചിലെ സാഹചര്യങ്ങള്‍ അനുസരിച്ച് ഏതാനും മാറ്റങ്ങള്‍ക്ക് മാത്രമാണ് സാധ്യത. സല്‍മാൻ നിസാറും, മുഹമ്മദ് അസറുദ്ദീനും, ജലജ് സക്സേനയുമടക്കമുള്ള മധ്യനിരയും വാലറ്റവും മികച്ച ഫോമിലാണ്. മുൻനിര കൂടി ഫോമിലേക്ക് ഉയർന്നാല്‍ കേരളത്തിൻ്റെ ബാറ്റിങ് നിര അതിശക്തമാണ്.
കഴിഞ്ഞ മല്സരത്തിലൂടെ ക്യാപ്റ്റൻ സച്ചിൻ ബേബിയും ഫോമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ബൌളിങ്ങില്‍ നിധീഷും ജലജ് സക്സേനയും ആദിത്യ സർവാടെയുമാണ് കേരളത്തിൻ്റ കരുത്ത്. സീസണില്‍ ഇത് വരെ കാഴ്ച വച്ച ആത്മവിശ്വാസത്തോടെ കളിക്കാനായാല്‍ ആദ്യ കിരീടം അസാധ്യമല്ല.
മറുവശത്ത് കഴിഞ്ഞ പത്ത് വർഷത്തോളമായി ആഭ്യന്തര ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരത പുലർത്തുന്ന ടീമുകളിലൊന്നാണ് വിദർഭ. 2018ലും 19ലും കപ്പുയർത്തിയ വിദർഭ കഴിഞ്ഞ വർഷം റണ്ണേഴ്സ് അപ്പുമായി. യഷ് റാഥോട്, ഹർഷ് ദുബെ, അക്ഷയ് വാഡ്കർ, അഥർവ്വ ടായ്ഡെ, കരുണ്‍ നായർ, തുടങ്ങിയ പ്രതിഭകളുടെ നിണ്ട നിര തന്നെയുണ്ട് വിദർഭ ടീമില്‍. ഇതില്‍ യഷ് റാഥോട്, ഹർഷ് ദുബെ എന്നിവരുടെ പ്രകടനമാണ് ഫൈനലിലും വിദർഭയെ സംബന്ധിച്ച് നിർണ്ണായകമാവുക.