ഇവിടെ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം..!

കൗസല്യാമ്മയ്ക്കു പ്രായം 70. ഈ  പ്രായത്തിലും അവർക്കു  വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്‍റെ രഹസ്യക്കൂട്ടു കൂടി ചേര്‍ക്കുമ്പോള്‍ സ്വാദേറുന്നു.
കോട്ടയം നാഗമ്പടം പാലം കയറി ആദ്യം കാണുന്ന കുരിശടിയുടെ സമീപത്തെ വഴിയിലൂടെ 200 മീറ്റര്‍ ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൗസല്യാമ്മയുടെ ‘രുചിയുടെ കൊട്ടാരത്തി’ലെത്താം. രാവിലത്തെ കാപ്പിയും ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചെറുകടിയും വിളമ്പി കൗസല്യാമ്മ അവിടെ ചുറുചുറുക്കോടെ ഓടിനടക്കുന്നു.
പുലർച്ചെതന്നെ കൗസല്യാമ്മ തന്‍റെ ജോലി തുടങ്ങും. രാവിലെ കാപ്പിക്ക് ഇഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം അവിയല്‍, മോര്, സാമ്പാര്‍, തോരന്‍, അച്ചാര്‍, മീന്‍ കറി, രസം. സ്‌പെഷല്‍ വേണമെന്നുള്ളവര്‍ക്ക് അതുമുണ്ടാകും. വിലയാകട്ടെ തുച്ഛവും.
തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പുറമെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവിടത്തെ പതിവുകാരാകുന്നു.
വിശന്നു വരുന്നവരുടെ വയറും മനസും നിറയ്ക്കുന്ന കൗസല്യാമ്മയ്ക്ക് പറയാനായി ഒരു അതിജീവനകഥ കൂടിയുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തോടെ കൗസല്യാമ്മ തീർത്തും ഒറ്റപ്പെട്ടുപോയി. ജീവിതം വഴിമുട്ടിയ അവസ്ഥ. പക്ഷേ വിധിയെ പഴിച്ചു മാറിനിൽക്കാൻ അവർ തയാറല്ലായിരുന്നു. ഒറ്റമുറി വീട്ടില്‍ ഭര്‍ത്താവിനൊപ്പം തുടങ്ങിവച്ച ഭക്ഷണശാല അവർ തുടർന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ് വീട്. വീടിനോടു ചേര്‍ന്ന ചെറിയൊരു  മുറിയിലാണ് കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്.
രണ്ടു മക്കളാണ് കൗസല്യാമ്മയ്ക്ക്. അവര്‍ രണ്ടു പേരും വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. പ്രായത്തിന്‍റെ അവശതകള്‍ നന്നായി അലട്ടുന്നുണ്ടെങ്കിലും ഭക്ഷണമൊരുക്കുന്ന കാര്യത്തില്‍ കൗസല്യാമ്മ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഭക്ഷണം കഴിച്ചവർ മുഖത്തൊരു പുഞ്ചിരിയുമായി പോകുന്നതു കാണുന്നതാണ് തന്‍റെ സന്തോഷമെന്ന് ഈ വയോധിക പറയുന്നു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...