ഇവിടെ വന്നാൽ അമ്മയുണ്ടാക്കുന്ന ഭക്ഷണം കഴിക്കാം..!

കൗസല്യാമ്മയ്ക്കു പ്രായം 70. ഈ  പ്രായത്തിലും അവർക്കു  വിശ്രമമില്ല. ദിവസവും കൗസല്യാമ്മ വിളമ്പുന്ന ഭക്ഷണം കഴിക്കാന്‍ ആളുകളേറെയാണ്. വയ്ക്കുന്നതും വിളന്പുന്നതും ഇവർതന്നെ. ഒരാൾപോലും സഹായത്തിനില്ല. അനാവശ്യ മസാലക്കൂട്ടുകളൊന്നും ചേര്‍ക്കാതെയാണു പാചകം. ഭക്ഷണത്തിനൊപ്പം അമ്മവാത്സല്യത്തിന്‍റെ രഹസ്യക്കൂട്ടു കൂടി ചേര്‍ക്കുമ്പോള്‍ സ്വാദേറുന്നു.
കോട്ടയം നാഗമ്പടം പാലം കയറി ആദ്യം കാണുന്ന കുരിശടിയുടെ സമീപത്തെ വഴിയിലൂടെ 200 മീറ്റര്‍ ഉള്ളിലേക്ക് കയറിച്ചെന്നാല്‍ കൗസല്യാമ്മയുടെ ‘രുചിയുടെ കൊട്ടാരത്തി’ലെത്താം. രാവിലത്തെ കാപ്പിയും ഉച്ചയ്ക്കുള്ള ഊണും വൈകുന്നേരത്തെ ചെറുകടിയും വിളമ്പി കൗസല്യാമ്മ അവിടെ ചുറുചുറുക്കോടെ ഓടിനടക്കുന്നു.
പുലർച്ചെതന്നെ കൗസല്യാമ്മ തന്‍റെ ജോലി തുടങ്ങും. രാവിലെ കാപ്പിക്ക് ഇഡലി, ദോശ, പുട്ട് തുടങ്ങിയ വിഭവങ്ങൾ. ഉച്ചയ്ക്ക് ഊണിന് ചോറിനൊപ്പം അവിയല്‍, മോര്, സാമ്പാര്‍, തോരന്‍, അച്ചാര്‍, മീന്‍ കറി, രസം. സ്‌പെഷല്‍ വേണമെന്നുള്ളവര്‍ക്ക് അതുമുണ്ടാകും. വിലയാകട്ടെ തുച്ഛവും.
തൊഴിലാളികൾക്കും വഴിയാത്രക്കാർക്കും പുറമെ ഉയർന്ന ഉദ്യോഗസ്ഥർ വരെ ഇവിടത്തെ പതിവുകാരാകുന്നു.
വിശന്നു വരുന്നവരുടെ വയറും മനസും നിറയ്ക്കുന്ന കൗസല്യാമ്മയ്ക്ക് പറയാനായി ഒരു അതിജീവനകഥ കൂടിയുണ്ട്. ഭര്‍ത്താവിന്‍റെ മരണത്തോടെ കൗസല്യാമ്മ തീർത്തും ഒറ്റപ്പെട്ടുപോയി. ജീവിതം വഴിമുട്ടിയ അവസ്ഥ. പക്ഷേ വിധിയെ പഴിച്ചു മാറിനിൽക്കാൻ അവർ തയാറല്ലായിരുന്നു. ഒറ്റമുറി വീട്ടില്‍ ഭര്‍ത്താവിനൊപ്പം തുടങ്ങിവച്ച ഭക്ഷണശാല അവർ തുടർന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ സ്ഥിതിയിലാണ് വീട്. വീടിനോടു ചേര്‍ന്ന ചെറിയൊരു  മുറിയിലാണ് കഴിക്കാനെത്തുന്നവര്‍ക്ക് ഭക്ഷണം വിളമ്പുന്നത്.
രണ്ടു മക്കളാണ് കൗസല്യാമ്മയ്ക്ക്. അവര്‍ രണ്ടു പേരും വിവാഹം കഴിച്ച് വേറെ താമസിക്കുന്നു. പ്രായത്തിന്‍റെ അവശതകള്‍ നന്നായി അലട്ടുന്നുണ്ടെങ്കിലും ഭക്ഷണമൊരുക്കുന്ന കാര്യത്തില്‍ കൗസല്യാമ്മ വിട്ടുവീഴ്ചയ്ക്കു തയാറല്ല. ഭക്ഷണം കഴിച്ചവർ മുഖത്തൊരു പുഞ്ചിരിയുമായി പോകുന്നതു കാണുന്നതാണ് തന്‍റെ സന്തോഷമെന്ന് ഈ വയോധിക പറയുന്നു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...