അപകടകരമായ രീതിയിൽ വാഹനമോടിച്ചതിനാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഹാജരായ നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.
രാജുവിനെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയത് തെറ്റാണെന്ന് മണിയൻപിള്ള രാജു മാധ്യമങ്ങളോട് സമ്മതിച്ചു.
അമിതവേഗത്തിൽ വന്ന ബൈക്ക് തന്റെ കാറിലിടിക്കുകയായിരുന്നുവെന്നും ക്യാൻസർ ബാധിതനായ താൻ ആ നിമിഷം പരിഭ്രാന്തനായതിനാലാണ് വാഹനം നിർത്താതെ പോയതെന്നും അദ്ദേഹം വിശദീകരിച്ചു.പേടി കാരണമാണ് വാഹനം മാറ്റിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിനും നട്ടെല്ലിനും പരിക്കേറ്റ ഇരുവരും സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.നടന്റെ യഥാർത്ഥ പേരായ സുധീർകുമാർ രാജു എന്ന പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. അപകടത്തിന് പിന്നാലെ നടന്റെ വീട്ടിൽ പോലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
അപകടത്തിൻ്റെ സിസിടിവി ദൃശ്യം പുറത്ത്
നടന്റെ വാഹനം വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട് തിരിയുന്നതായും അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.
ട്രിവാൻഡ്രം ക്ലബിൽനിന്നു പുറത്തേക്കു വരാൻ ഇൻഡിക്കേറ്റർ ഇട്ട് രാജു കാർ നിർത്തിയിരിക്കുന്നതു ദൃശ്യങ്ങളിൽ കാണാം. ഒരു കാറും രണ്ട് ബൈക്കുകളും കടന്നു പോയതിനു ശേഷമാണ് രാജു കാർ റോഡിലേക്ക് ഇറക്കിയത്.കാർ വരുന്നത് കണ്ട് ഒരു സ്‌കൂട്ടർ യാത്രികൻ നിർത്തുന്നതും ദൃശ്യത്തിൽ കാണാം. കാർ റോഡിൻ്റെ മുക്കാൽ ഭാഗത്തോളം വരുന്നഘട്ടത്തിലാണു വേഗത്തിലെത്തിയ ബൈക്ക് കാറിൻ്റെ മുൻവശത്ത് ഇടിക്കുന്നത്. കാറിൽ ഇടിച്ചു ബൈക്ക് മറിഞ്ഞ് യുവാക്കൾ എതിർഭാഗത്തുള്ള റോഡിലേക്കാണു തെറിച്ചു വീണത്.എന്നാൽ തങ്ങളുടെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച് മണിയൻപിള്ള രാജു വാഹനം നിർത്താതെ പോയെന്നാണ് യുവാക്കളുടെ മൊഴി. അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.

