സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച് ദിവസം തുറന്നിരുന്ന സെക്രട്ടറിയേറ്റിലെ പ്രധാന ഗേറ്റും ബാരിക്കേഡ് വച്ച് അടച്ചിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് സെക്രട്ടറിയേറ്റിൽ മാധ്യമ നിയന്ത്രണം ആരംഭിച്ചത്. അന്ന് മാധ്യമ നിയന്ത്രണത്തെ പ്രതിപക്ഷം വിമർശിച്ചിരുന്നു.
പുതിയ സർക്കാർ അധികാരമേറ്റതുമുതൽ സെക്രട്ടേറിയറ്റിൽ സന്ദർശകരുടെ തിരക്കാണ്. ഇതെത്തുടർന്ന് സന്ദർശക സമയം കഴിഞ്ഞ സർക്കാരിന്റെ കാലത്തേതുപോലെ വൈകിട്ട് 3 മുതൽ 5 വരെയാക്കിയിരുന്നു. പാസ് എടുത്തോ, അകത്തുനിന്നു സെക്യൂരിറ്റി ഗേറ്റിലേക്കുള്ള ഫോൺ വിളി വഴിയോ വേണം ഈ സമയത്തും അകത്തു കടക്കേണ്ടത്. പൊതു സന്ദർശകർക്കുള്ള ഈ നിയന്ത്രണം മറയാക്കിയാണു മാധ്യമപ്രവർത്തകരെയും തടയുന്നത്.
മുഖ്യമന്ത്രിക്കു കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് കർശന പരിശോധനകൾക്കു ശേഷം മാധ്യമപ്രവർത്തകർക്ക് അനുവദിച്ചിരിക്കുന്ന അക്രഡിറ്റേഷൻ കാർഡ് സെക്രട്ടേറിയറ്റ് അടക്കം നിയന്ത്രണമുള്ള സ്ഥലങ്ങളിലെ പ്രവേശനത്തിനു കൂടിയുള്ളതാണ്. എന്നാൽ അക്രഡിറ്റേഷൻ കാർഡുമായി എത്തുന്ന മാധ്യമപ്രവർത്തകരെയും തടയുന്നുണ്ട്. മുഖ്യമന്ത്രി ബജറ്റിന്റെ തിരക്കിലായതിനാൽ സെക്രട്ടേറിയറ്റിലെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സമയം ലഭിച്ചില്ലെന്നും ഈ മാസം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

