നഷ്ടമായ രേഖകള്‍ ലഭ്യമാക്കും; മന്ത്രി എം.ബി രാജേഷ്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ മുഴുവൻ രേഖകളും ലഭ്യമാക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ദുരന്ത നിവാരണ അതോറിറ്റിയുടെ മാർഗ്ഗ നിർദ്ദേശ പ്രകാരം ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകൾ സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രണ്ടുദിവസത്തിനകം വിവരശേഖരണം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

കളക്ടറേറ്റിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടൻ ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്തിന്‍റെ സമീപ പഞ്ചായത്തുകളിലുള്ള സർക്കാർ, സർക്കാർ ഇതര കെട്ടിടങ്ങളുടെ വിവരശേഖരണം ഒരാഴ്ചയ്ക്കകം പൂർത്തിയാക്കും. ദുരന്തത്തിന്റെ ഭാഗമായി 352 വീടുകൾ പൂർണമായും 122 വീടുകൾ ഭാഗികമായും തകർന്നിട്ടുണ്ട്. കെട്ടിടങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ക്യാമ്പിലുള്ളവരെ താൽക്കാലികമായി മാറ്റും. പുനരധിവാസത്തിന് സ്ഥിരം സംവിധാനത്തിന് സംസ്ഥാന തലത്തിൽ ചർച്ച ചെയ്ത് വരികയാണെന്നും മന്ത്രി പറഞ്ഞു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ ദുരന്തബാധിത മേഖലയിലെ കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കും. പദ്ധതിപ്രകാരം 50 മുതൽ 75 വരെ കുടുംബങ്ങൾക്ക് ഒരു കമ്മ്യൂണിറ്റി മെന്‍ററെ ലഭ്യമാക്കും. സംസ്ഥാന മിഷനിൽ നിന്നുമുള്ള അഞ്ച് അംഗങ്ങളുടെ ഏകോപനത്തിൽ പദ്ധതി നടപ്പാക്കും. ഇതിനായി 20 കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺമാരെയും നിയമിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തബാധിത പ്രദേശങ്ങളിൽ നിന്നും ക്യാമ്പുകളിൽ നിന്നുമുള്ള മാലിന്യനിർമാർജനം മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്. 12 ടൺ ജൈവമാലിന്യം ദുരന്ത പ്രദേശത്തു നിന്ന് നീക്കംചെയ്തു. ഏഴു ടൺ തുണി മാലിന്യങ്ങളും നീക്കം ചെയ്തിട്ടുണ്ട്. മെഡിക്കൽ, സാനിറ്ററി മാലിന്യങ്ങൾ ഒഴിവാക്കുന്നതിന് ‘ആക്രി’ സംവിധാനം ഉപയോഗിക്കും. കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ക്രഷറുകളുടെ സഹായം തേടും. കെട്ടിടാവശിഷ്ടങ്ങൾ നശിപ്പിക്കുന്നതിനുള്ള സിഎംടി പ്ലാന്റ് തിരുവനന്തപുരത്ത് നിന്നെത്തിക്കും. ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ദുരന്തബാധിത പ്രദേശത്തും ക്യാമ്പുകളിലുമായി 74 ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 20 എണ്ണം ഇന്ന് സ്ഥാപിക്കും. ആവശ്യമെങ്കിൽ കൂടുതൽ ബയോ ടോയ്‌ലറ്റുകൾ ലഭ്യമാക്കാൻ ശുചിത്വമിഷൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല, തൃക്കേപ്പറ്റ വില്ലേജുകൾ സംസ്ഥാന സർക്കാർ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ 150 തൊഴിൽ ദിനങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും. തൊഴിലുറപ്പ് പദ്ധതി വഴിയുള്ള റോഡ് നിർമ്മാണ പരിധി 10 ശതമാനം എന്നുള്ളത് വർദ്ധിപ്പിക്കും. 40 ശതമാനം മെറ്റീരിയൽ വർക്ക് പരിധിയും കൂട്ടുമെന്നും മന്ത്രി പറഞ്ഞു.

ദുരന്ത മേഖലയിൽ കാണാതായവരുടെ വിവരശേഖരണം നടത്തുകയാണ്. റേഷൻ കാർഡുകൾ, അങ്കണവാടികൾ, കെഎസ്ഇബി, പാചകവാതകം,, ഹരിത മിത്രം അപ്പ്, തൊഴിൽ വകുപ്പ്, ഡിടിപിസി, ‘ബാങ്കുകൾ ഉൾപ്പെടെ വിവിധ മാർഗ്ഗങ്ങളിലൂടെ സമഗ്ര വിവരശേഖരണമാണ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമ തദ്ദേശസ്വയംഭരണ വകുപ്പ് റൂറൽ ഡയറക്ടർ ദിനേശൻ, എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ എ.നിസാമുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

ഒമ്പത് വർഷം മുൻപ് കണ്ണൂർ കെ.എസ്.ആർ.ടി.സി കോംപ്ലക്സിലെ കംഫർട്ട് സ്റ്റേഷനില്‍ നടന്ന കൊലപാതകക്കേസില്‍ ദീർഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍.തിരുവനന്തപുരം സ്വദേശി സുനിയെ കൊലപ്പെടുത്തിയ...

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പിണറായി വിജയന്‍

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐയ്ക്ക് നല്‍കില്ലെന്ന് ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.സ്പീക്കര്‍ നല്‍കുന്ന കത്തില്‍ ഉപനേതാവായി നിര്‍ദ്ദേശിക്കുന്നത് സിപിഎം നേതാവിന്റെ പേരാകുമെന്നും അദ്ദേഹം...

കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം നാളെ ആഘോഷിക്കും

കോട്ടയം കൊല്ലാട് ബെത്‌ലഹേം മാർത്തോമ്മാ ഇടവകയുടെ 121-ാമത് ഇടവകദിനം ഞായറാഴ്ച ആഘോഷിക്കും.രാവിലെ 8 ന് നടക്കുന്ന വി കുർബ്ബാനക്ക് തിരുവല്ല ബൈബിൾ കോളേജ് പ്രിൻസിപ്പൽ...

ശബരിമലയിലെ തിരുവോണ സദ്യ; ഈ വർഷം മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്.തിരുവോണ...