ഉത്തരേന്ത്യാക്കാർ തിരുപ്പതിയിലെ വെങ്കടേശ്വര ഭഗവാനെ വിളിക്കുന്നത് ബാലാജി എന്നാണ്. ഭഗവാൻ്റെ വിഗ്രഹത്തിൻ്റെ ചിത്രരൂപം ഉണ്ടാക്കിയിരിക്കുന്നത് മധ്യപ്രദേശ് ജബൽപൂരിലെ ദീക്ഷാ ഗുപ്തയാണ്. ചിത്രം വരയ്ക്കാൻ ഉപയോഗിച്ചത് പെയിൻ്റല്ല. കൈയിലിടുന്ന മയിലാഞ്ചി പൊടി ഉപയോഗിച്ചാണ് 9 അടി നീളവും 6 അടി വീതിയുമുള്ള ചിത്രം ഉണ്ടാക്കിയത്. അങ്ങനെ ദീക്ഷ ഗിന്നസ് വേൾഡ് റെക്കോർഡിലും കയറി. ദീക്ഷയുടെ കുടുംബം ഇന്ന് അവളയോർത്ത് അഭിമാനം കൊള്ളുന്നു.
ഈ ചിത്രമുണ്ടാക്കാൻ ദീക്ഷയ്ക്ക് മൂന്നു മാസം വേണ്ടി വന്നു. 2 കിലോഗ്രാം മയിലാഞ്ചി പൊടിയാണ് ഉപയോഗിച്ചത്. മയിലാഞ്ചി കോൺ വെച്ചാണ് വരച്ചത്. ദിവസവും 5-6 മണിക്കൂർ അധ്വാനിക്കുമായിരുന്നു. ദീക്ഷയുടേത് ഇടത്തരം കൂട്ടുകുടുംബമാണ്. ആ വീട്ടിൽ 20 പേർ താമസമുണ്ട്.
ഒരു മെഹന്തി ആർട്ടിസ്റ്റ് കൂടിയാണ് ദീക്ഷ. ഈശ്വരന്മാരുടെ ചിത്രം വരയ്ക്കുമ്പോൾ അൽപ്പം ഭക്തിയും അത്യാവശ്യം വേണമെന്ന പക്ഷക്കാരിയാണ് ദീക്ഷ. എങ്കിലേ ചിത്രത്തിന് മികവ് ലഭിക്കൂ എന്നവർ പറയുന്നു. 2022 ജൂൺ 20-ന് ചിത്രം വരക്കാൻ തുടങ്ങി. പൂർത്തിയായത് 2022 സെപ്റ്റംബർ 16 നാണ്. മെഹന്തി ചിത്രപ്പണികൾ ദീക്ഷ തുടങ്ങിയത് കോവിഡ് കാലത്താണ്. ജബൽപ്പൂർ സെൻട്രൽ ജയിലിൽ ദീക്ഷ വരച്ച സുഭാഷ് ചന്ദ്രബോസിൻ്റെ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. ശിവ-പാർവ്വതി, ദുർഗ്ഗാദേവി, രാധാ-കൃഷ്ണ, ശ്രീബുദ്ധൻ, ശ്രീരാമൻ, ലക്ഷ്മണൻ, സീത തുടങ്ങിയവരുടെ മയിലാഞ്ചി ചിത്രങ്ങളും ദീക്ഷ വരച്ചു കഴിഞ്ഞു.