നയ പ്രഖ്യാപന നയം : യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിൽ നിന്ന് ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്ന നിലയാണ് പുതിയ സർക്കാരിന്റെ പൊതുസമീപനമെന്നു പിണറായി വിജയൻ.നാട്ടിലെ ജനങ്ങളുടെ ജീവിതത്തിന് സഹായകമായ ആശ്വാസ നടപടികൾ തകർക്കുന്നതിന് ഈ സമീപനം ഇടയാക്കുമെന്ന ആശങ്കയുണ്ട് എന്നദ്ദേഹം പറഞ്ഞു .5429 കോടി രൂപ ഖജനാവിൽ നീക്കിയിരിപ്പു വച്ചുകൊണ്ടാണ് എൽഡിഎഫ് സർക്കാർ ഇറങ്ങിയത്. ആ ഭാഗം മറച്ചുവച്ച് ശരിയല്ലാത്ത നരേറ്റീവ് സൃഷ്ടിക്കാനുള്ള ശ്രമമാണ് നയപ്രഖ്യാപനത്തിൽ കാണുന്നത് എന്നദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തെ പുതുയുഗത്തെ ആനയിക്കുന്നതിനെപ്പറ്റി നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്. അതിനുള്ള റൂട്ട്‌മാപ്പ് ഈ നയപ്രഖ്യാപനത്തിൽ കാണുന്നില്ല. പ്രതീക്ഷിച്ച രീതിയിലുള്ള നയപ്രഖ്യാപനം അല്ല വന്നത്. നാടിന്റെ മുഖച്ഛായ മാറ്റുന്നതിന് ഇടയാക്കിയ കിഫ്ബി, കുടുംബശ്രീ, വിവിധ മിഷനുകൾ ഇവയെക്കുറിച്ചെല്ലാം വല്ലാത്തൊരു മൗനം പാലിക്കുന്നതായി കാണുന്നുണ്ട്. സംസ്ഥാനത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായകരമായ സംവിധാനങ്ങളായിരുന്നു ഇവയെല്ലാം. തൊഴിലുറപ്പ് നിയമത്തിലെ സർക്കാർ നിലപാടും പരാമർശിച്ചില്ല. സംസ്ഥാനം അതിദാരിദ്ര്യ നിർമാർജന മുക്‌തമായതിൻ്റെ അടുത്തഘട്ടവും നയപ്രഖ്യാപനത്തിൽ പരാമർശിച്ചില്ല. സംസ്‌ഥാനത്തിൻ്റെ പൊതുകടം കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് കുറയുകയാണുണ്ടായത്. ധവളപത്രം വരട്ടെ. കൂടുതൽ പറയാനുള്ള കാര്യങ്ങൾ അപ്പോൾ വ്യക്തമാക്കാമെന്നും പിണറായി വിജയൻ പറഞ്ഞു.

