എറണാകുളം ജനറൽ ആശുപത്രിയിലെ ഗൈനക്ക് വാർഡിൽ കോൺക്രീറ്റ് പാളി തകർന്നു വീണു. അപകടത്തിൽ പിഞ്ചുകുഞ്ഞ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് സ്ത്രീകളുടെയും കുട്ടികളുടെയും പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിലെ കോൺക്രീറ്റ് പാളി തകർന്നത്.എട്ട് രോഗികളായിരുന്നു സംഭവ സമയത്ത് വാർഡിലുണ്ടായിരുന്നത്. അഞ്ച് ദിവസം പ്രായമായ കുഞ്ഞ് കിടന്നിരുന്ന കട്ടിലിന് സമീപത്തായിരുന്നു കോൺക്രീറ്റ് കഷ്ണങ്ങൾ പതിച്ചത്. കുഞ്ഞിന് പാൽ കൊടുത്ത് മാറ്റികിടത്തിയ സമയത്ത് ഒരു മിനിറ്റ് വ്യത്യാസത്തിലായിരുന്നു അപകടം നടന്നത്. കുഞ്ഞിനെ മാറ്റിയതിനാൽ ഒഴിവായത് വലിയ അപകടമെന്ന് കൂട്ടിരുപ്പുകാർ പറഞ്ഞു. നടന്നത് സാരമായ സംഭവമല്ലെന്നും രോഗികളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ടെന്നും ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി.അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ രോഗികളെയും കൂട്ടിയിരുപ്പുകാരെയും ഉടൻ പ്രസവ വാർഡിലേക്ക് മാറ്റി. സമീപത്തെ കെട്ടിടങ്ങളുടെ പല ഭാഗത്തും ബലക്ഷയം കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ വീഴ്ച പരിഹരിക്കാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.