വീട്ടിലൊരു മുറി വയോജനങ്ങൾക്കായി നീക്കിവെക്കുന്നത് നിർബന്ധമാക്കി സംസ്ഥാനത്ത് നിയമം വരുന്നു. വയോജനക്ഷേമം ഉറപ്പാക്കാൻ സാമൂഹികനീതി വകുപ്പ് തയ്യാറാക്കിയ കരടു വയോജനനയത്തിലാണ് ഈ വ്യവസ്ഥ.ക്ഷേമപെൻഷൻ മുതിർന്നവരുടെ അവകാശമായി കണക്കാക്കി സാമ്പത്തികസ്ഥിരത ഉറപ്പാക്കുമെന്നും കരടുനയം പ്രഖ്യാപിച്ചു. പുതുതായി നിർമിക്കുന്ന മൂന്നിലേറെ കിടപ്പുമുറികളുള്ള വീട്ടിൽ ഒരു മുറി വയോജന സൗഹൃദമായിരിക്കണമെന്ന വ്യവസ്ഥയ്ക്ക് നിയമനിർമാണം നടത്തും.പ്രായമായവർക്ക് സൗകര്യമൊരുക്കാൻ സാമ്പത്തികപ്രയാസമുള്ള കുടുംബങ്ങൾക്ക് സബ്സിഡിയോടെ പാർപ്പിടനവീകരണ പദ്ധതിയും വരും.വയോജനസംരക്ഷണ പരിപാടികൾക്ക് മേൽനോട്ടം വഹിക്കാൻ സാമൂഹികനീതി വകുപ്പ് പ്രത്യേക പ്രൊഫഷണൽ കേഡറും രൂപവത്കരിക്കും.
അർഹരായ എല്ലാ മുതിർന്നപൗരർക്കും സാമൂഹികക്ഷേമ പെൻഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെത്താൻ തദ്ദേശസ്ഥാപനങ്ങൾ ഗതാഗതസൗകര്യം നൽകണം.പൊതുജനാരോഗ്യ കേന്ദ്രങ്ങളിൽ പ്രത്യേക വാർഡും ടെലി മെഡിസിൻ സൗകര്യവും സുരക്ഷ ഉറപ്പാക്കാൻ വീടുകൾ ജിയോ ടാഗ് ചെയ്യും.വിദ്യാർഥികൾക്ക് വയോജനപരിപാലന പരിശീലനം നൽകി എൻഎസ്എസും എൻസിസിയും പോലുള്ള സർട്ടിഫിക്കറ്റ് ഏർപ്പെടുത്തും.

