തമിഴ് ചലച്ചിത്ര സംവിധായകന്‍ വിക്രം സുഗുമാരൻ അന്തരിച്ചു. 47 വയസായിരുന്നു. മധുരയില്‍നിന്ന് ചെന്നൈയിലേക്കുള്ള ബസ് യാത്രയ്ക്കിടെ നെഞ്ചുവേദനയെ തുടർന്നായിരുന്നു മരണം. മധുരയില്‍ ഒരുനിര്‍മാതാവിനോട് അടുത്ത ചിത്രത്തിന്റെ കഥവിവരിച്ച ശേഷം ചെന്നൈയിലേക്ക് തിരിച്ചതായിരുന്നു വിക്രം സുകുമാരന്‍. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍രക്ഷിക്കാന്‍ സാധിച്ചില്ല.
തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ പരമകുടിയില്‍ നിന്നുള്ള വിക്രം, സിനിമയോടുള്ള അഭിനിവേശത്താല്‍ ചെന്നൈയിലേക്ക് താമസം മാറി.2000 കളുടെ തുടക്കത്തില്‍ ഷോർട്ട് ഫിലിമുകള്‍ ചെയ്യുകയും ജൂലി ഗണപതി പോലുള്ള പ്രോജക്ടുകളില്‍ സഹായിക്കുകയും ചെയ്തു . നിരൂപക പ്രശംസ നേടിയ ആദ്യ സംവിധാന സംരംഭമായ ‘മധ യാനൈ കൂട്ടം’ എന്ന ചിത്രത്തിലൂടെയും അദ്ദേഹം പ്രശസ്തനാണ്. 1999 നും 2000 നും ഇടയില്‍ ഇതിഹാസ സംവിധായകൻ ബാലു മഹേന്ദ്രയുടെ അസിസ്റ്റൻ്റായിട്ടാണ് സുഗുമാരൻ തൻ്റെ സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് അദ്ദേഹം ‘മദാ യാനൈ കൂട്ടം’ എന്ന ഗ്രാമീണ നാടകത്തിലൂടെ ശ്രദ്ധേയനായി. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ സംവിധാന സംരഭമാണ് ശാന്തനു ഭാഗ്യരാജ് നായകനായ ‘രാവണ കോട്ടം’. വിക്രം സുഗുമാരൻ ‘തേരും പോരും’ എന്ന പുതിയ പ്രൊജക്‌റ്റിൻ്റെ പണിപ്പുരയിലായിരുന്നു.