കഴിഞ്ഞ ദിവസം അന്തരിച്ച എക്‌സപോ ട്രാവല്‍സ് സ്ഥാപകന്‍ കുടമാളൂര്‍ കുന്നത്തുകുഴി ജോര്‍ജ്ജ് തോമസിൻ്റെ (അപ്പച്ചന്‍-86) സംസ്കാരം ശനിയാഴ്ച. ഭൗതികശരീരം വെള്ളിയാഴ്ച നാലു മണിക്ക് കുടമാളൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച 2.30 ന് വീട്ടിലെ ശുശ്രൂഷകള്‍ ആരംഭിച്ച് സംസ്കാരം കുടമാളൂര്‍ സെന്റ് മേരീസ് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ പില്‍ഗ്രിം പള്ളിയിൽ നടക്കും.കോട്ടയം ജില്ലയിലെ സ്വകാര്യ ബസ് സർവ്വീസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് ജോർജ് തോമസ്.
59 വർഷം മുൻപ് 1.20 ലക്ഷം രൂപ മുടക്കിയാണ് ജോർജ് തോമസ് ആദ്യ ബസ് വാങ്ങിയത്. കോട്ടയം- കുടമാളൂർ- അതിരമ്പുഴ- ഏറ്റുമാനൂർ വഴി പുന്നത്തറയിലേക്കായിരുന്നു സർവ്വീസ്.പിന്നീട് വ്യവസായം വളർന്ന് 15 ബസ് വരെ എത്തി. അങ്ങനെ കോട്ടയത്തെ വിവിധ ഗ്രാമങ്ങളുടെ യാത്രാ വാഹനമായി എക്സ്പോ ബസ്സുകൾ മാറിയതോടെ ജോർജ് തോമസിൻ്റെ പേര് എക്സ്പോ അപ്പച്ചൻ എന്നായി മാറുകയും ചെയ്തു.
ഗ്രാമങ്ങളിലേക്ക് ഉള്ള രാത്രി ട്രിപ്പ് മുടക്കരുതെന്ന കർശന നിലപാടുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. സെക്കൻഡ് ഷോ അവസാനിക്കുമ്പോഴായിരുന്നു അവസാന ട്രിപ്പ് ബസുകൾ കോട്ടയത്തുനിന്ന് പുറപ്പെട്ടിരുന്നത്. ദീർഘകാലം ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റും, സംസ്ഥാന കമ്മിറ്റികളിലും അംഗമായിരുന്നു.ഭാര്യ: ആനിക്കാട് പെരുമ്പാറ തകിടിയേല്‍ കുടുംബാംഗം ത്രേസ്യാമ്മ.മക്കള്‍: സുനില്‍ കെ. ജോര്‍ജ്ജ് (എക്‌സ്‌പോ ട്രാവല്‍സ്, ബിയോണ്ട് ഇന്‍ഷുറന്‍സ്),ബോബി കെ. ജോര്‍ജ്ജ് (എക്‌സ്‌പോ ട്രാവല്‍സ്), മിനി ആന്‍ ബാലു, പ്രഭ ജെയിംസ്. മരുമക്കള്‍: അനറ്റ് ജോണ്‍ (കറുകക്കളം ചെങ്ങന്നൂര്‍), സാലു തോമസ് (കടന്തോട്, ചങ്ങനാശ്ശേരി), ബാലു തോംസണ്‍ (വെട്ടുകല്ലാംകുഴി, എരുമേലി), ജയിംസ് ജോസഫ് (പുഞ്ചപുതുശ്ശേരി, കിഴക്കമ്പലം)

