സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ ബ്രൂണൈയിൽ കണ്ടെത്തിയെന്ന വാർത്തകളിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകൻ ജിതിൻ രംഗത്ത്. പുതിയ സംഭവവികാസങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്നും തന്റെ പിതാവിനെ കൊലപ്പെടുത്തിയയാൾ നിയമത്തിന് മുന്നിൽ വന്ന് ഏറ്റവും വലിയ ശിക്ഷ അനുഭവിക്കണമെന്നാണ് ആഗ്രഹമെന്നും ജിതിൻ വ്യക്തമാക്കി. നാല്പത്തിരണ്ട് വർഷമായി പല കഥകളും കേൾക്കുന്നുണ്ടെങ്കിലും ഇത്തവണയെങ്കിലും സുകുമാരക്കുറുപ്പിനെ പിടികൂടാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പറഞ്ഞ അദ്ദേഹം, കണ്ടെത്തിയത് പ്രതിയെ തന്നെയാണോ എന്ന് സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

