കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ടിക്കറ്റ് വില്പന 56 ലക്ഷം കടന്നു.പ്രകാശനം കഴിഞ്ഞ് 50 ദിവസം പിന്നിടുമ്പോൾ 56,67,570 ടിക്കറ്റുകളാണ് വിറ്റുപോയത്. പാലക്കാടാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 10,66,720 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ പ്രകാശനം ജൂലായ് 28 നാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചത്.ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു എന്നതാണ് തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ മറ്റൊരു സവിശേഷത. കൂടാതെ 5,000 മുതൽ 500 രൂപ വരെ സമ്മാനമായി നൽകുന്നു.500 രൂപ ടിക്കറ്റ് വിലയുള്ള ഈ വർഷത്തെ തിരുവോണം ബമ്പർ ഈ മാസം 27-ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് നറുക്കെടുക്കുക.

