ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് ഒരു മാസം പൂർത്തിയാകുന്നു. സമരത്തിന് പരിഹാരം കാണാൻ സർക്കാർ തയാറാകാത്ത സാഹചര്യത്തില്‍ മാർച്ച് 17ന് സെക്രട്ടേറിയറ്റ് ഉപരോധിക്കുമെന്ന് സമരക്കാർ അറിയിച്ചു.
സമരത്തിന് വരുന്നവരെ പാർട്ടിക്കാർ ഭീഷണിപ്പെടുത്തുന്നുവെന്ന് സമരനേതാക്കള്‍ ആരോപിച്ചു. ഫെബ്രുവരി ഒമ്ബത് വരെ ജോലി ചെയ്‌തതിന്റെ റിപ്പോർട്ട് സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിൻവലിച്ചെന്ന് പറഞ്ഞിട്ടും അതുസംബന്ധിച്ച ഉത്തരവ് ഇതുവരെ ഇറങ്ങിയില്ല. കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളമാണെന്ന കള്ളം നിയമസഭയില്‍ പോലും ആവർത്തിച്ചു.
ഓണറേറിയം 21,000 രൂപയാക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്. ചർച്ച നടത്തുകയോ പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യാത്തതിനാലാണ് സമരക്കാർ നിയമലംഘനത്തിനു തയാറാകുന്നതെന്ന് അസോസിയേഷൻ നേതാവ് എസ്. മിനി പറഞ്ഞു.