2025-2026 വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം ഓഗസ്റ്റ് 21, 22, 23 ദിവസങ്ങളില്‍ കോഴിക്കോട്.പരിപാടിയുടെ ഭാഗമായി 21 ന് ട്രാൻസ്ജെൻഡർ പോളിസി ഇതുവരെ നടപ്പിലാക്കിയിട്ടുള്ള സംസ്ഥാനങ്ങളിലെ പ്രതിനിധികളെയും, മറ്റു വിഷയ വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നാഷണല്‍ കോണ്‍ഫറൻസ് നടക്കും. ട്രാൻസ്ജെൻഡർ/ക്വിയർ സംബന്ധിയായ വിവിധ വിഷയങ്ങളിലെ പാനല്‍ ചർച്ച, ട്രാൻസ്ജെൻഡർ വിഷയം പ്രമേയമാക്കിയുള്ള ഫിലിം ഫെസ്റ്റിവല്‍ എന്നിവയും അന്നുണ്ടാവും. 22, 23 തീയതികളിലാണ് ‘വർണ്ണപ്പകിട്ട്’ ട്രാൻസ്ജെൻഡർ കലോത്സവം അരങ്ങേറുക.ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ ട്രാന്‍സ്ജെന്‍ഡര്‍ ഹെല്‍ത്തില്‍ നിന്നും ഡോ. സഞ്ജയ് ശര്‍മ്മ, SHSRC എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, കോട്ടയം മെഡിക്കല്‍ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവി ഡോ. ലക്ഷ്മി, മാനസികാരോഗ്യ വിദഗ്ധ ഡോ. ഇന്ദു പി എസ്, കേരളത്തിലെ ആദ്യ ഡെന്റിസ്റ്റും പബ്ലിക് ഹെല്‍ത്ത് വിദ്യാർത്ഥിയുമായ ഡോ. അനു രാധാകൃഷ്ണൻ, സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ വിജയരാജമല്ലിക, തമിഴ്നാട്ടിലെ ആദ്യ ട്രാൻസ്ജെൻഡർ അസിസ്റ്റന്റ് പ്രൊഫസർ ഡോ. എൻ ജെൻസി, കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഗവേഷക വിദ്യാർത്ഥിയായ ഋതിഷ ഋതു, മനുഷ്യാവകാശ പ്രവർത്തകരായ സദ്ദാം ഹജ്ജമാം, കോയല്‍ ഘോഷ്, തമിഴ്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘സാഥി’യുടെ വൈസ് പ്രസിഡന്റ് ഡോ. എല്‍ രാമകൃഷ്ണന്‍, എം ജി യൂണിവേഴ്സിറ്റി ജെൻഡർ സ്റ്റഡീസ് വിഭാഗം മേധാവി ഡോ. ആരതി പി എം, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. രേഷ്മ ഭരദ്വാജ്, സംസ്ഥാന ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം അർജുൻ ഗീത, മനുഷ്യാവകാശപ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. പദ്മ ലക്ഷ്മി, കേരള നോളജ് എക്കണോമി മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ മാനേജർ പ്രജിത്ത് പി കെ എന്നിവർ പാനല്‍ ചർച്ചയില്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.കലോത്സവത്തില്‍ പങ്കെടുക്കുന്ന മത്സരാർത്ഥികള്‍ക്ക് ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് നല്‍കുന്ന രീതിയിലാണ് ഈ വർഷത്തെ ട്രാൻസ്ജെൻഡർ കലോത്സവം. കലോത്സവത്തിന് മുന്നോടിയായി ഓഗസ്റ്റ് 21 ന് വൈകുന്നേരം നാലു മണിക്ക് മുതലക്കുളത്ത് നിന്നും ആരംഭിച്ച് ജൂബിലി ഹാളില്‍ സമാപിക്കുന്ന വർണ്ണാഭമായ വിളംബരഘോഷയാത്ര ഉണ്ടാവും. ഫ്ലാഷ് മോബ്, മറ്റു അനുബന്ധ പരിപാടികള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.

