എസ്.എഫ്.ഐയുടെ കൊടുംക്രൂരത വീണ്ടുമൊരു മരണത്തിന് കൂടി ഇടയാക്കിയിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കേരള സർവകലാശാല യുവജനോത്സവത്തില്‍ വിധി കാർത്താവായി വിളിച്ചുവരുത്തിയ ആള്‍ ഇവർ പറഞ്ഞത് കേള്‍ക്കാത്തതിന് മുറിയില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു.
മർദ്ദനത്തിലും അപമാനത്തിലും മനംനൊന്ത അദ്ദേഹം വീട്ടില്‍ പോയി ആത്മഹത്യ ചെയ്തു.
51 വയസുള്ള, ഇവന്റെയൊക്കെ അച്ഛനാകാൻ പ്രായമുള്ള നൃത്താധ്യാപകനെയാണ് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചത്.
സിദ്ധാർത്ഥിന്റെ മരണത്തിലും കണ്ണ് തുറക്കാത്ത എസ്.എഫ്.ഐ ക്രിമിനലുകള്‍ കേരളത്തെ വെല്ലുവിളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷമാണ് കൊയിലാണ്ടിയില്‍ അമലിനെ ഇടി മുറിയില്‍ കൊണ്ടു പോയി മർദ്ദിച്ചത്.
ഇതിന് പിന്നാലെയാണ് സർവകലാശാല കലോത്സവത്തിന് എത്തിയ കെ.എസ്.യു യൂണിയൻ ഭാരവാഹികളെയും പ്രവർത്തകരെയും മർദ്ദിച്ചത്.
ഇതിനും പിന്നാലെയാണ് 51 വയസുകാരനെ മുറിയില്‍ പൂട്ടിയിട്ട് മർദ്ദിച്ചത്.
ഞാൻ നിരപരാധിയാണെന്ന് എഴുതിവച്ചാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കിക്കൊടുത്തിരിക്കുന്ന തണലിലാണ് ഈ ക്രിമിനലുകള്‍ അഴിഞ്ഞാടുന്നത്.
രക്ഷകർത്താക്കള്‍ രംഗത്തിറങ്ങി ഈ ക്രിമിനല്‍ സംഘത്തില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കേണ്ട സ്ഥിതിയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
എന്ത് ധൈര്യത്തിലാണ് ഞങ്ങള്‍ മക്കളെ കോളജില്‍ അയയ്ക്കുന്നതെന്ന് മാതാപിതാക്കള്‍ ചോദിക്കുന്ന അവസ്ഥയിലേക്ക് ഈ ക്രിമിനലുകള്‍ കേരളത്തെ എത്തിച്ചിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു.