അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ സംസ്കാരം വൈകിട്ട് വലിയചുടുകാട്ടില്‍ നടക്കും.രാവിലെ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് പൊതുദര്‍ശനം നിശ്ചയിച്ചിരുന്നത്. സമയക്രമം എങ്ങനെ പാലിക്കാനാവുമെന്ന് ആശങ്കയുണ്ട്.11 മണി മുതല്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ അന്തിമോപചാരമാര്‍പ്പിക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. 4 മണിയോടെ ആണ് സംസ്കാരത്തിനായി ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയം.
പതിറ്റാണ്ടുകളായി വിഎസിന്‍റെ രാഷ്ട്രീയഭരണ തട്ടകമായ തിരുവനന്തപുരം പ്രിയസഖാവിന് വിട പറഞ്ഞു. ജനസഹസ്രങ്ങളില്‍ ആ രണ്ടക്ഷരം എത്രമാത്രം ഉള്‍ച്ചേര്‍ന്നിരിക്കുന്നു എന്നതിന്‍റെ നേര്‍സാക്ഷ്യങ്ങളാണ് അനന്തപുരിയുടെ വീഥികളില്‍ കണ്ടത്. പാർട്ടി ആസ്ഥാനത്തും കുന്നുകുഴിയിലെ വേലിക്കകത്ത് വീട്ടിലും ഒടുവിൽ സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിലും കണ്ടത് ഒന്നുമാത്രമായിരുന്നു… പ്രിയ നേതാവിനോടുള്ള സമാനതകളില്ലാത്ത സ്നേഹം. ആ സ്നേഹത്തിന്‍റെ നേര്‍ചിത്രമാണ്… പോരാട്ട വഴികളിലൂടെയുള്ള മടക്കത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍, ഒരുനോക്ക് കാണാന്‍ വഴിനീളെ കാത്തുനില്‍ക്കുന്ന ജനാവലി.
തിരുവനന്തപുരത്തെ എസ്.യു.ടി. ആശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3.20 ഓടെയായിരുന്നു വിഎസ് അച്യുതാനന്ദന്‍റെ അന്ത്യം. വി.എസിന്‍റെ വിയോഗ വിവരമറിഞ്ഞ് ആശുപത്രിയിലും രാപ്പകല്‍ വി.എസ് കര്‍മനിരതനായിരുന്ന പഴയ പാര്‍ട്ടി ആസ്ഥാനമായ എകെജി പഠന ഗവേഷണ കേന്ദ്രത്തിലും, ഇന്നലെ ദർബാർ ഹാളിലും പതിനായിരങ്ങൾ എത്തിച്ചേര്‍ന്നു. ഭരണാധികാരികളും സാധാരണ തൊഴിലാളികളും തിങ്ങി നിറഞ്ഞു. വി.എസ് വിശ്രമജീവിതം നയിച്ച ലോ കോളജിന് സമീപത്തെ വേലിക്കകത്ത് വീട്ടിലും സമരസഖാവിന് അന്ത്യാഭിവാദ്യങ്ങളര്‍പ്പിക്കാന്‍ ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.

