പോലീസ് മർദനത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസിന് നേരെ പ്രവർത്തകർ കമ്പും കല്ലുമെറിഞ്ഞു. പല തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോയില്ല. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് നിരവധി തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. വലിയ പ്രതിഷേധമുണ്ടാകുമെന്ന് കണക്കാക്കി രണ്ട് വാഹനങ്ങളിൽ നിന്നാണ് ജലപീരങ്കി പ്രയോഗം നടത്തിയത്. പ്രവർത്തകർ വീണ്ടും പോലീസിനും സർക്കാരിനുമെതിരെ മുദ്രാവാക്യം വിളികളുമായി വീണ്ടും മുന്നോട്ടുവരികയാണ് ചെയ്‌തത്. വനിതാ പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധമാർച്ചിന്റെ മുൻനിരയിലുണ്ടായിരുന്നു. പ്രവർത്തകർ ബാരിക്കേഡ് മറികടക്കാനും ശ്രമം നടത്തി. കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച്. പ്രവർത്തകർക്ക് നേരെ 17 തവണയിൽ കൂടുതൽ ജലപീരങ്കി പ്രയോഗമാണ് പോലീസ് നടത്തിയത്.

