കൊവിഡ്-19 മഹാമാരിയുടെ ആദ്യ ഘട്ടത്തിലെ വിവരങ്ങൾ റിപ്പോർട്ട് ചെയ്തതിന് ജയിലിലടച്ച ചൈനീസ് മാധ്യമപ്രവർത്തക ഷാങ് സാൻ-ന് (42) നാല് വർഷം കൂടി തടവ് ശിക്ഷ വിധിച്ച് കോടതി.ചൈനയിൽ ‘കലഹമുണ്ടാക്കുകയും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു’ എന്ന കുറ്റം ചുമത്തിയാണ് അവരെ വീണ്ടും തടവിലിട്ടതെന്ന് റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്സ‌് പറയുന്നു. ജയിലിലടച്ചതിന് പിന്നാലെ ഷാങ് സാൻ നിരാഹാര സമരം നടത്തിയിരുന്നു. തുടർന്ന് പോലീസ് കൈകൾ ബന്ധിക്കുകയും ട്യൂബിലൂടെ ബലംപ്രയോഗിച്ച് ഭക്ഷണം നൽകുകയും ചെയ്തു. 2024 മെയ് മാസത്തിൽ ജയിൽ മോചിതയായെങ്കിലും മൂന്ന് മാസത്തിന് ശേഷം അവരെ വീണ്ടും തടവിലാക്കി. തുടർന്ന് ഷാങ്ഹായിലെ പുഡോംഗ് ഡിറ്റൻഷൻ സെൻ്ററിലേക്ക് മാറ്റുകയായിരുന്നു. ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഷാങ് നടത്തിയ റിപ്പോർട്ടിംഗാണ് പുതിയ ശിക്ഷയ്ക്ക് കാരണമെന്ന് ആർഎസ്എഫ് പറഞ്ഞു.

