പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയതായി പരാതി.പല്ലശ്ശേന ഒഴിവുപാറ സ്വദേശി വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്.കളിക്കുന്നതിനിടെ വീണുപരുക്കേറ്റ പെണ്‍കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കൈ മുറിച്ചുമാറ്റാൻ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.കഴിഞ്ഞ സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ കുട്ടി വീണു പരിക്കേറ്റത്. ഉടൻ തന്നെ ചിറ്റൂർ താലൂക്ക് ആശുപത്രിയില്‍ കൊണ്ടു പോയി. അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോകാൻ നിർദ്ദേശിച്ചു. അവിടെ നടത്തിയ എക്സറേ പരിശോധനയില്‍ എല്ലിന് പൊട്ടലുണ്ടെന്ന് കണ്ടെത്തി. പിന്നാലെ കുട്ടിയുടെ കൈയില്‍ പ്ലാസ്റ്റർ ഇട്ടിട്ട് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു. വേദന കൂടിയതോടെ വീണ്ടും ആശുപത്രിയില്‍ എത്തിയെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അപ്പോഴേക്കും പഴുപ്പ് കയറി കൈ കറുപ്പ് നിറമായിരുന്നു. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും കൈ മുറിച്ചു മാറ്റുകയായിരുന്നു.

